ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ ബലാക്കോട്ടിൽ കോട്ടിൽ നടത്തിയ വ്യോമാക്രമണം വിജയകരമായിരുന്നുവെന്ന് വിദേശ മാദ്ധ്യമപ്രവർത്തകയുടെ റിപ്പോർട്ട്. ഇന്ത്യൻ വ്യോമാക്രമണത്തിൽ 170 ഓളം ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടതായി ഇറ്റാലിയൻ നിന്നുള്ള മാദ്ധ്യമപ്രവർത്തക ഫ്രാൻസിസോ മറീനോയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. പാക്കിസ്ഥാന്റെ വാദങ്ങൾ കളവാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ബലാകോട്ടിനടുത്ത് ഷിങ്കിയാരി ബേസ് ക്യാമ്പിൽ നിന്ന് പാക് സൈനിക സംഘം ഫെബ്രുവരി 26ന് പുലർച്ചെ ആറിന് ആക്രമണം നടന്ന സ്ഥലത്ത് എത്തിയെന്നും ഇവർ പറയുന്നു. ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു ഇത്.
ആക്രമണത്തിൽ പരിക്കേറ്റവരെ ഇവിടെ നിന്ന് ഷിങ്കിയാരിയിലെ ഹർകർ-ഉൽ-മുജാഹിദ്ദീൻ ക്യാമ്പിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച് സൈനിക ഡോക്ടർമാർ ഭീകരരെ പരിചരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവരിൽ 20പേർ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. ശേഷിച്ച 45 ഓളം പേർ സൈനിക ക്യാമ്പിൽ ഇപ്പോഴും ചികിത്സയിലാണെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഭീകരരുടെ വീടുകളിൽ ജയ്ഷെ മുഹമ്മദിന്റെ സംഘം എത്തിയെന്നും ഇവർ കുടുംബങ്ങൾക്ക് പണം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന വിവരം പുറത്തുവിടാതിരിക്കാനായിരുന്നു ഇത്. ബലാകോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അവർ പറഞ്ഞു.