ന്യൂഡൽഹി: ഇന്ത്യ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 170 ഓളം ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടെന്ന് ഇറ്റലിയൻ മാദ്ധ്യമപ്രവർത്തക. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം. മാദ്ധ്യമപ്രവർത്തക ഫ്രാൻസിസോ മറിനോയാണ് പാകിസ്ഥാന്റെ വാദങ്ങൾ പൊളിച്ചുകൊണ്ട് രംഗത്തെത്തിയത്. ബാലകോട്ടിനടുത്ത് ഷിങ്കിയാരി ബേസ് ക്യാംപിൽ നിന്ന് പാക് സൈനിക സംഘം ഫെബ്രുവരി 26 ന് പുലർച്ചെ ആറ് മണിക്ക് ആക്രമണം നടന്ന സ്ഥലത്ത് എത്തിയെന്നും അവർ പറയുന്നു. ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു ഇത്.


ആക്രമണത്തിൽ പരിക്കേറ്റവരെ ഇവിടെ നിന്ന് ഷിങ്കിയാരിയിലെ ഹർകർ-ഉൽ-മുജാഹിദ്ദീൻ ക്യാംപിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച് സൈനിക ഡോക്ടർമാർ ഭീകരരെ പരിചരിച്ചുവെന്നും അവർ പറഞ്ഞു. പരിക്കേറ്റവരിൽ 20 പേർ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിച്ച 45 ഓളം പേർ സൈനിക ക്യാംപിൽ ഇപ്പോഴും ചികിത്സയിലാണെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഭീകരരുടെ വീടുകളിൽ ജയ്ഷെ മുഹമ്മദിന്റെ സംഘം എത്തിയെന്നും ഇവർ കുടുംബങ്ങൾക്ക് പണം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന വിവരം പുറത്തുവിടാതിരിക്കാനായിരുന്നു ഇത്. ബാലകോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഫ്രാൻസിസോ പറഞ്ഞു.

എന്നാൽ ആക്രമണത്തിന് ശേഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ ആക്രണം നടന്ന ക്യാമ്പിന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു വെള്ള പൂശിയ മദ്രസയാണ് സൈന്യം കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ശേഷം അവിടുത്തെ ജനങ്ങൾക്ക് ക്യാമ്പിന് പരിസരത്തേക്ക് പോകാൻ അനുവാദം നൽകിയിരുന്നില്ലെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് ഭീകരൻ പുൽവാമയിൽ നടത്തിയ ചാവേറാക്രമണത്തിൽ

40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ബാലാകോട്ട് വ്യോമാക്രമണം. അതേസമയം, ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു ഫ്രാൻസിസോയുടെ റിപ്പോർട്ട് സ്ട്രിംഗർഏഷ്യ എന്ന മാദ്ധ്യമത്തിൽ വന്നത്.

 ഫ്രാൻസിസോ

മാദ്ധ്യമപ്രവർത്തക,​ എഴുത്തുകാരി,​ സൗത്ത് ഏഷ്യൻ വിഷയങ്ങളിൽ തത്പര. ബി.നടാലെയുമായി ചേർന്ന് ''അപോകാലിപ്സ് പാകിസ്ഥാൻ" എന്ന ബുക്ക് രചിച്ചു. ബാലാകോട്ട് വിഷയത്തിൽ പ്രതികരിക്കാനായി വിവിധ ചാനലുകളിലെത്തിയ സ്ഥിരംസാന്നിദ്ധ്യം.