തിരുവനന്തപുരം: ഇടത് സ്ഥാനാർത്ഥികളായ വീണാ ജോർജിനും രാജാജി മാത്യു തോമസിനും വോട്ടുചെയ്യണമെന്ന ഓർത്തഡോക്സ് സഭയുടെ വീഡിയോ സന്ദേശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. ഇടതുസ്ഥാനാർത്ഥികൾക്ക് ഓർത്തഡോക്സ് സഭ പരസ്യപിന്തുണ പ്രഖ്യാപിച്ച സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
പത്തനംതിട്ട , തൃശ്ശൂർ ജില്ലാ കളക്ടർമാരോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്. മതത്തിന്റെ പേരിൽ വോട്ട് തേടിയെന്ന പരാതിയിലാണ് നടപടി. എന്നാൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശ്ശൂർ കളക്ടറുടെ റിപ്പോർട്ട്.
പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയിൽ മുഖ്യ തിരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.