-posta-ballots

തിരുവനന്തപുരം: പോലീസിലെ പോസ്റ്റൽവോട്ട് വിവാദത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ നിർദേശത്തിൻമേൽ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണയുടെ നിർദേശപ്രകാരമാണ് നടപടി. സമഗ്ര അന്വേഷണത്തിനായി ടീക്കാറാം മീണ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടീക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിശദമായ അന്വേഷണം നടത്തി 15നകം റിപ്പോർട്ട് നൽകാനാണ് നിർദേശം. വിഷയത്തിൽ പൊലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് മേയ് 15നകം നൽകാനാണ് ടിക്കാറാം മീണയുടെ നിർദേശം. പൊലീസ് അസോസിയേഷന്റെ പങ്കിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദേശം പാലിക്കുന്നതിൽ പൊലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.