കൊൽക്കത്ത: മോദിക്ക് ജനാധിപത്യത്തിൽനിന്ന് ഒരു കനത്ത അടി നൽകേണ്ടത് ആവശ്യമാണെന്ന മമതാ ബാനർജിയുടെ അഭിപ്രായത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ദീദിയിൽ നിന്ന് വന്ന വാക്കുകൾ താൻ അനുഗ്രഹമായാണ് കാണുന്നത് എന്നായിരുന്നു മോദിയുടെ പ്രതികരണം. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''ദീദിക്ക് എന്നെ തന്ന തല്ലണമെങ്കിൽ തല്ലാം, ദീദി... ഓഹ് ദീദി... ദീദി നിങ്ങളെ ഞാൻ ദീദിയെന്നാണ് വിളിക്കുന്നത്. ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങളുടെ അടി എനിക്ക് അനുഗ്രഹമായിരിക്കും'' - നരേന്ദ്ര മോദി പറഞ്ഞു. ശാരദ ചിട്ടിയിലൂടെ പാവങ്ങളെ പറ്റിച്ച് അഴിമതി നടത്തിയ നിങ്ങളുടെ സഹപ്രവർത്തകരെ അടിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടങ്കിൽ നിങ്ങൾ തരുന്ന അടി ഞാൻ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്നും. മോദിയെ പേടിച്ച് ആളുകൾ പൊതുജനമധ്യത്തിൽ ഒന്നും പറയാറില്ലെന്നും മമത തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. 1942-ൽ ബ്രിട്ടീഷുകാർക്കെതിരേ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. ഇന്ന് ഫാസിസ്റ്റ് ഭരണാധികാരിയായ മോദിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ നമ്മൾ പോരാടുന്നു എന്നും മമത പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ സ്പീഡ് ബ്രേക്കർ ദീദി എന്ന് വിളിച്ചുകൊണ്ടായിരുന്നു മോദി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവരും തമ്മിലുള്ള വാക്പോര് ഉയർന്ന് വരികയാണ്.