surjewala

ന്യൂഡൽഹി: മോദി വ്യാമസേനയുടെ വിമാനങ്ങൾ ഉപയോഗിക്കുന്നത് ടാക്സി പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. രാജീവ് ഗാന്ധി കുടുംബവുമായി യാത്ര ചെയ്യാൻ യുദ്ധക്കപ്പൽ ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു സുർജേവാലയുടെ പ്രതികരണം. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കലും കൃത്രിമത്വം കാണിക്കലുമാണ് മോദിയുടെ അവസാനത്തെ അടവെന്നും സുർജേവാല പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘മോദിജീ, വിഷയത്തിൽ നിന്ന്‌ ശ്രദ്ധതിരിക്കലും കൃത്രിമത്വം കാണിക്കലും മാത്രമാണ് നിങ്ങൾക്കുള്ള അവസാന ആശ്രയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യാത്രകൾക്ക് വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് 744 രൂപ മാത്രം നൽകിയതിലൂടെ ടാക്സി പോലെയാണതിനെ കണക്കാക്കിയതെന്ന്‌ വ്യക്തമായി. നാണകേടുകൊണ്ടാണ് മറ്റുള്ളവർക്കുനേരെ വിരൽചൂണ്ടുന്നത്. നിങ്ങൾതന്നെ ചെയ്ത പാപങ്ങൾ നിങ്ങളെ വേട്ടയാടുകയാണ്’’ -സുർജേവാല ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മോദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഐ.എൻ.എസ്. വിരാട് യുദ്ധക്കപ്പൽ രാജീവ് ഗാന്ധിക്കും കുടുംബത്തിനും ദ്വീപിലേക്ക് അവധിക്കാല യാത്ര പോകാനായി വിട്ടുകൊടുത്തു. വിരാടിനെ ടാക്‌സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേത് എന്നായിരുന്നു മോദിയുടെ പറഞ്ഞത്.

എന്നാൽ മോദിയുടെ ആരോപണം നിഷേധിച്ച് റിട്ട.അഡ്മിറൽ എം.രാംദാസ് രംഗത്തെത്തിയിരുന്നു. യുദ്ധക്കപ്പലിൽ അദ്ദേഹം ലക്ഷ്വദ്വീപിലേക്ക് നടത്തിയത് ഔദ്യോഗിക യാത്രയാണെന്നും ദ്വീപ് വികസന സമിതിയുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാനാണ് അദ്ദേഹം പോയതെന്നും അന്നത്തെ ചീഫ് ഒഫ് നേവൽ സ്റ്റ‌ാ‌ഫ് ആയിരുന്ന അഡ്മിറൽ രാംദാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.