tv-anupama

തൃശൂർ: പൂരത്തിന് കൊടിയേറാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹെെക്കോടതിയും അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ അദ്ധ്യക്ഷയായ സമിതിയാണെന്ന് ആവർത്തിച്ച് വനം മന്ത്രി കെ രാജുവും രംഗത്തെത്തിയതോടെ കളക്ടറുടെയും സമിതിയുടെയും തീരുമാനം എന്താവുമെന്നാണ് പൂരപ്രേമികൾ ഉറ്റുനോക്കുന്നത്.

ജില്ലാ കളക്ടർ ടി.വി അനുപമ അദ്ധ്യക്ഷയായ സമിതിയിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥ!*!ർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ആന ഉടമകളുടെ പ്രതിനിധികൾ, ആനപാപ്പാൻമാരുടെ പ്രതിനിധികൾ തുടങ്ങി ഉത്തരവാദപ്പെട്ട എല്ലാവരുമുണ്ട്. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.വിഷയത്തിൽ തന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ നടപടിയെന്നും മന്ത്രി തിരുവന്തപുരത്ത് പറഞ്ഞു.

തൃശൂർ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

എഴുന്നെള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹർജിക്കാർക്കുള്ളത്. വിലക്ക് ഒഴിവാക്കിയില്ലെങ്കിൽ ആഘോഷങ്ങൾക്ക് ആനകളെ ആകെ വിട്ടു നൽകില്ലെന്ന നിലപാടുമായി ആന ഉടമകൾ രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്.