car

ആലുവ: എടയാറിൽ സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന ആറ് കോടി രൂപയിലേറെ വിലവരുന്ന 20 കിലോ സ്വർണം കാർ ആക്രമിച്ച് തട്ടിയെടുത്ത സംഭവം ആസൂത്രിതമെന്ന് പൊലീസ് സംശയിക്കുന്നു. കവർച്ചയുടെ പൂർണമായ സി.സി ടിവി ദൃശ്യം ലഭിച്ചെങ്കിലും ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തത് പൊലീസിനെ കുഴക്കുകയാണ്. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല.

വ്യാഴാഴ്ച രാത്രി പത്തരയോടെ എടയാർ വ്യവസായ മേഖലയിലെ ആലുവ ടെക്നോ റബേഴ്സിന് സമീപം സി.ജി.ആർ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മുമ്പിലായിരുന്നു സംഭവം. വൻകിട ജുവലറികളിൽ നിന്ന് ശേഖരിക്കുന്ന സ്വർണം ശുദ്ധീകരിച്ച് ഹാൾമാർക്ക് ആക്കുന്ന സ്ഥാപനമാണിത്.

എല്ലാ ദിവസവും രാത്രി 9നും 11നും ഇടയിലാണ് സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കുന്നതിനായി സ്വർണം എത്തിക്കുന്നത്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. പ്രതികൾ മലയാളികളാണെന്ന് വ്യക്തമായിട്ടുണ്ട്. കവർച്ചക്കാരിൽ ഒരാൾ 'ചില്ല് അടിച്ചു പൊട്ടിക്കെടാ' എന്ന് പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരനും കാറിലുണ്ടായിരുന്നവരും മൊഴി നൽകിയിട്ടുണ്ട്

എറണാകുളം പനമ്പള്ളി നഗർ സ്വദേശി ജെയിംസ് ജോസഫിന്റെ ഉടമസ്ഥതയിൽ 25 വർഷത്തിലേറെയായി സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സമീപവാസികൾക്കു പോലും ഇവിടെ സ്വർണപ്പണിയാണെന്ന് അറിയില്ലായിരുന്നു. കൊച്ചിയിലെ പ്രമുഖ ജുവലറികളിൽ നിന്ന് സ്വർണം ശേഖരിച്ച് സി.ജി.ആറിന്റെ എറണാകുളം സദനം റോഡിലെ യൂണിറ്റിൽ ഭാഗിക ശുദ്ധീകരണത്തിന് ശേഷമാണ് എടയാറിൽ എത്തിക്കുന്നത്.

റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ, എ.എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പി വിദ്യാധരൻ, എസ്.ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. എ.എസ്.പി സോജനാണ് അന്വേഷണച്ചുമതല.

സ്‌പ്രേ ചെയ്ത് മയക്കി കവർച്ച

സ്ഥാപനത്തിലെ വാച്ചർ ഗേറ്റ് തുറക്കുന്നതിനിടെ സമീപം പതുങ്ങി നിന്നിരുന്ന രണ്ടുപേർ കാറിന്റെ പിൻചില്ലും വലതുവശത്തെ ചില്ലുകളും തകർത്തശേഷം കാറിലുണ്ടായിരുന്നവരുടെ മുഖത്തേക്ക് മയക്കുമരുന്ന് സ്‌പ്രേ ചെയ്തു. പള്ളുരുത്തി സ്വദേശി നോയൽ ജോയി ഇതിനിടെ കാറിൽ നിന്ന് രക്ഷപ്പെട്ടു. ഡ്രൈവർ പനമ്പള്ളി നഗർ സ്വദേശി കെ.വി. സജി, പുതുവൈപ്പ് സ്വദേശി പീറ്റർ തോമസ്, ഫോർട്ടുകൊച്ചി മൂലങ്കുഴി സ്വദേശി വി.ജെ. ജെസ്റ്റിൻ എന്നിവർ അബോധാവസ്ഥയിലായി. കാറിൽ വച്ചിരുന്ന 20 കിലോ സ്വർണമടങ്ങിയ പെട്ടിയുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടെന്നാണ് പൊലീസിന് നൽകിയ മൊഴി. അഞ്ച് കിലോ സ്വർണം സൂക്ഷിച്ച മറ്റൊരു പെട്ടി കാറിന്റെ സീറ്റിനടിയിലായിരുന്നതിനാൽ നഷ്ടപ്പെട്ടില്ല.