ന്യൂഡൽഹി: സിക്ക് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് കോൺഗ്രസ് ഓവർസീസ് അദ്ധ്യക്ഷൻ സാം പിത്രോദ. 1984 ൽ സിക്ക് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാവുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സംഭവിച്ചത് വളരെ കഷ്ടമായിപ്പോയി എന്നാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ, തന്റെ ഹിന്ദി മോശമായതിനാൽ, പറഞ്ഞുവന്നപ്പോൾ പിഴവ് സംഭവിച്ചതാണെന്നും പിത്രോദ വിശദീകരിച്ചു. അത് ബി.ജെ.പി വളച്ചൊടിച്ചുവെന്നും പിത്രോദ ആരോപിച്ചു.

സാം പിത്രോദയുടെ വാക്കുകളെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി പ്രതിഷേധം കടുപ്പിച്ചിരുന്നു. സിക്ക് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, സാം പിത്രോദയുടേത് പാർട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ നേതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. പോരാട്ടം ഇനിയും തുടരും- കോൺഗ്രസ് പത്രക്കുറിപ്പിൽ പറഞ്ഞു. സിക്ക് കൂട്ടക്കൊലയ്ക്കൊപ്പം തന്നെ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.