pooram

തൃശൂർ: അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. പൂരവിളംബരത്തിന് എഴുന്നെള്ളിക്കാൻ ഒരുമണിക്കൂർ നേരമാണ് അനുമതി നൽകിയത്. നിയന്ത്രണങ്ങളോടെയാകും അനുമതി നൽകുകയെന്ന് ജില്ലാകളക്ടർ ടി.വി അനുപമ അറിയിച്ചു. ഇതിന്റെ ഭാഗമായി രാമചന്ദ്രന്റെ ആരോഗ്യക്ഷമത നാളെ വിദഗ്ദ്ധ സംഘം പരിശോധിക്കും ആരോഗ്യക്ഷമത അനുകൂലമെങ്കിൽ എഴുന്നെള്ളിപ്പിന് അനുമതി നൽകും. ജില്ലാകളക്ടർ അദ്ധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിയാണ് അനുമതി നൽകിയത്.

പൂര വിളംബരത്തിന് ആവശ്യമെങ്കിൽ എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം ജില്ലാ കളക്‌ടർക്ക് ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകേണ്ടതെന്ന് എ.ജി സി.പി സുധാകര പ്രസാദ് സർക്കാരിനെ അറിയിച്ചത്. ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങൾ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു. അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാൽ ഉത്തരവാദിത്തം ഉടമകൾ ഏറ്റെടുക്കുമെന്ന് രേഖാമൂലം സർക്കാർ എഴുതിവാങ്ങണമെന്നും എ.ജിയുടെ നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട് ദേവസ്വം അറിയിച്ചിരുന്നു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനു രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കിൽ ഉടമ എന്ന നിലയ്ക്ക് പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ, സർക്കാർ നിർദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി.