തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം വിളംബരത്തിന് എഴുന്നള്ളിക്കുന്നതിനുള്ള വഴി തെളിയുന്നു. ഫിറ്റ്‌നസ് തൃപ്തികരമെങ്കിൽ ചടങ്ങിൽ പങ്കെടുപ്പിക്കുമെന്ന് തൃശൂർ കളക്ടർ ടി.വി. അനുപമ വ്യക്തമാക്കി. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് ആനയെ പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം.
നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന ആളുകളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു. പരിശോധനയ്ക്ക് ശേഷം രാമചന്ദ്രനെ ഉപാധികളോടെ എഴുന്നള്ളിക്കാമെന്ന നിർദ്ദേശം വന്നതോടെ തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിൽ നിന്ന് ആന ഉടമകൾ പിന്മാറി. ഒന്നര മണിക്കൂർ രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ പറയുന്ന ഏതു നിർദ്ദേശത്തോടും സഹകരിക്കുമെന്നും ആന ഉടമകൾ പറഞ്ഞു.
രാമചന്ദ്രനെ എഴുന്നള്ളിക്കുന്നെങ്കിൽ പൂർണ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കും.
രാമചന്ദ്രനെ പൂരം വിളംബരത്തിനു മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് കളക്ടർ ടി.വി. അനുപമയ്ക്കു നിയമോപദേശം നൽകിയിരുന്നു. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും നിർദ്ദേശിച്ചു. ജനങ്ങളെ അകലെ നിറുത്തണം. അനിഷ്ട സംഭവമുണ്ടായാൽ ഉത്തരവാദിത്വം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം എഴുതി വാങ്ങണമെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.