കൊൽക്കത്ത: ബംഗാളിൽ എതിരാളികൾ വളരാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കില്ലെന്ന് കൊൽക്കത്തയിലെ മുരളീധർ സെൻ ലെയ്‌നിലെ ഇടുങ്ങിയ തെരുവിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബി.ജെ.പി ആസ്ഥാനം കണ്ടാൽ മനസ്സിലാകും. ഒരു ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഇതിലും മോശപ്പെട്ട അവസ്ഥയിൽ മറ്റെവിടെയും കാണാൻ കഴിഞ്ഞേക്കില്ല. പക്ഷേ 2014-നു ശേഷം കാര്യങ്ങൾ മാറിവരുന്നതിന്റെ അത്യാവശ്യം സൂചനകളും ഇവിടെ കാണാം. കെട്ടിടത്തിനു മുന്നിൽ തോരണങ്ങളും ഫ്ളെക്സുകളുമുണ്ട്. മുറ്റത്ത് കാവിക്കൊടി കെട്ടിയ കാറുകൾ. ഹിന്ദി മേഖലയിൽ കൈവിട്ടുപോകാനിടയുള്ള സീറ്റുകളുടെ നഷ്‌ടം നികത്താൻ അമിത് ഷാ നൽകിയ ഓപ്പറേഷൻ 20 പ്ളസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പാർട്ടി ബംഗാൾ ഘടകം.
അഞ്ചു വർഷം കൊണ്ട് ബംഗാളിൽ ബി.ജെ.പി ഏറെ മാറി. 2014-ലെ തിരഞ്ഞെടുപ്പിൽ ബംഗാളിന് വലിയ പ്രാധാന്യമൊന്നും നേതൃത്വം നൽകിയിരുന്നില്ല. എന്നിട്ടും കിട്ടി, രണ്ടു സീറ്റ്. അന്ന് രണ്ടു റാലികളിൽ മാത്രം പങ്കെടുത്ത നരേന്ദ്രമോദി ഇത്തവണ ഇതുവരെ 13 തവണ ബംഗാളിലെത്തി. അത്ര തന്നെ റാലികളിൽ അമിത് ഷായും പങ്കെടുത്തു. യു.പി കഴിഞ്ഞാൽ ഇരുവരും കൂടുതൽ പ്രചാരണം നടത്തിയതും ബംഗാളിലാണ്.
മമതാ ബാനർജിയും തൃണമൂലും നേരിടുന്ന ഭരണവിരുദ്ധ തരംഗത്തിലാണ് ബി.ജെ.പി പ്രതീക്ഷ. സി.പി.എം- കോൺഗ്രസ് സഖ്യനീക്കം പരാജയപ്പെട്ടത് കാര്യങ്ങൾ അനുകൂലമാക്കി. ബി.ജെ.പിക്ക് പ്രാപ്യമല്ലാത്ത ന്യൂനപക്ഷ വോട്ടുകൾ തൃണമൂലിനും കോൺഗ്രസിനും സി.പി.എമ്മിനുമിടയിൽ വിഘടിക്കും. തൃണമൂലിന്റെ അക്രമ രാഷ്‌ട്രീയത്തെ എതിർക്കാൻ ബി.ജെ.പിക്കു മാത്രമെ കഴിയൂ എന്ന സന്ദേശം വോട്ടർമാർക്ക് നൽകാനും കഴിഞ്ഞു. 40 തൃണമൂൽ എം.എൽ.എമാർ തന്നെ ബന്ധപ്പെട്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായിരുന്നു.
തൃണമൂലിനെ അകറ്റാൻ ചിലയിടത്ത് സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്ക് രഹസ്യ സഹായം നൽകുന്നുവെന്നും കിംവദന്തിയുണ്ട്. ത്രിപുരയിൽ വേട്ടയാടുന്ന ബി.ജെ.പിയെ ബംഗാളിൽ സഹായിക്കുന്നതിനെ ചൊല്ലി സി.പി.എമ്മിനുള്ളിൽ തർക്കവുമുണ്ട്. ഏതായാലും കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പഴയ കോട്ടകളിൽ ഇക്കുറി തൃണമൂലും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. ജാർഖണ്ഡ് അതിർത്തിയിലുള്ള ഝാർഗ്രാം, പരുലിയ, ബാങ്കുറ, വെസ്‌റ്റ് മിഡ്‌നാപൂർ തുടങ്ങിയ ആദിവാസി മേഖലകളിൽ ബി.ജെ.പി സ്വാധീന ശക്തിയായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ അതു തെളിയിച്ചു.
2014- നു ശേഷം സംസ്ഥാനത്ത് ആർ.എസ്.എസും വിപുലീകരിച്ചു. ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അതിർത്തി മണ്ഡലമായ കൂച്ച് ബിഹാറിൽ ബി.ജെ.പിക്ക് ഗുണം ചെയ്‌തേക്കും. ഇമാമുകൾക്കും മൗലവിമാർക്കും അലവൻസ് നൽകിയതും മുഹറം ആഘോഷത്തിനായി ദുർഗാവിഗ്രഹം ഒഴുക്കുന്നത് ഒരു ദിവസം നീട്ടിയതും അടക്കം മമതാ ബാനർജിയുടെ ന്യൂനപക്ഷ അനുകൂല തീരുമാനങ്ങൾ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ബി.ജെ.പി ഉപയോഗിക്കുന്നു. സിറ്റിംഗ് സീറ്റുകളായ അസൻസോൾ, ഡാർജിലിംഗ് എന്നിവയ്‌ക്കൊപ്പം കൂച്ച് ബിഹാർ, അലിപ്പൂർദ്വാർ, രായ്‌ഗഞ്ച്, ബലൂർഗട്ട്, കൃഷ്‌ണനഗർ, ബാരക്ക്‌പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ജയ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.