വെമ്പായം: പേവിഷബാധയേറ്റ് കഴിഞ്ഞ ദിവസം വെമ്പായത്ത് എട്ടു വയസുകാരൻ അഭിഷേക് മരിക്കാനിടയായ സംഭവം രക്ഷിതാക്കളുടെ അശ്രദ്ധയെ തുടർന്ന്. രണ്ടാഴ്ച മുമ്പ് അഭിഷേകിന്റെ സ്വഭാവത്തിൽ മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ അഭിഷേകിന്റെ ജീവൻ രക്ഷപ്പെടുമായിരുന്നു. വെള്ളം കുടിക്കാൻ മടി കാണിച്ചതും വെളിച്ചം കാണുമ്പോൾ ഇരുട്ട് മുറിയിലേക്ക് ഓടിയൊളിച്ചതും കണ്ട രക്ഷിതാക്കൾ കുട്ടിക്ക് ബാധകൂടിയതാണെന്ന് ഉറപ്പിച്ച വീട്ടുകാർ അടുത്തുള്ള മന്ത്രവാദിയെ കണ്ട് നൂല് ജപിച്ച് കെട്ടി.
തുടർന്നും കുട്ടിയുടെ അസ്വസ്ഥതകൾ രൂക്ഷമായിട്ടും വീട്ടുകാർ കാര്യമാക്കിയില്ല. വെള്ളം കുടിക്കാതെ, നാക്ക് പുറത്തിട്ട് കുട്ടി പരാക്രമം കാട്ടിയതോടെ രണ്ട് ദിവസം മുൻപ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടുത്തെ ഡോക്ടർ രക്തം പരിശോധിക്കാൻ എഴുതി നൽകിയെങ്കിലും പരിശോധന നടത്താതെ വീട്ടുകാർ കുട്ടിയെയും കൂട്ടി മന്ത്രവാദിയുടെ അടുത്തേക്ക് പോയി. വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി. ഇതോടെ കുട്ടിയെ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർ ഉടൻ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാൽ വീട്ടുകാർ കുട്ടിയെയും കൂട്ടി വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തി. ഇന്നലെ പുലർച്ചെ രണ്ടരയോടെ കുട്ടിയെ വീണ്ടും കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. പേവിഷബാധയേറ്റാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
വെമ്പായം തലേക്കുന്ന് നൂറ് ഏക്കർ പിണറുംകുഴി വീട്ടിൽ കൂലിപ്പണിക്കാരനായ മണിക്കുട്ടന്റെയും റീനയുടെയും രണ്ടാമത്തെ മകൻ അഭിഷേകാണ് (8) മരിച്ചത്. തലയിൽ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. വീട്ടിലുള്ള മറ്റ് അംഗങ്ങൾക്കൊന്നും പേവിഷബാധയുടെ ലക്ഷണങ്ങളില്ല. മൃതദേഹം വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അതുല്യ, അനുശ്രീ, അതുൽ കൃഷ്ണ എന്നിവർ സഹോദരങ്ങളാണ്.
എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല
അഭിഷേകിനെ പട്ടി കടിച്ചിട്ടില്ല. ശരീരത്തിൽ മുറിവുകളോ, നഖക്ഷതങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ഒരുമാസം മുമ്പ് അഭിഷേകിന്റെ വീടിന്റെ പരിസരത്ത് തെരുവുനായ ചത്തുകിടന്നിരുന്നു. അഭിഷേകിന്റെ വീട്ടിൽ പൂച്ചകളും പട്ടിയുമുണ്ട്. അഭിഷേക് വളർത്തുമൃഗങ്ങളെ എടുത്ത് ഓമനിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നു.
15 പേർക്ക് പ്രതിരോധ വാക്സിനെടുത്തു
സംഭവം അറിഞ്ഞ് ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അഭിഷേകിന്റെ വീട്ടിലെത്തി. വീട്ടിലും പരിസരത്തുമുള്ള 15 ഓളം പേർക്ക് പേവിഷബാധയ്ക്കെതിരായ പ്രതിരോധ വാക്സിനെടുത്തു. അഭിഷേകിന്റെ കുടുംബാംഗങ്ങളെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് വിശദമായ പരിശോധന നടത്തും.