voting

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണൽ കേന്ദ്രം സ്ഥാപിക്കും. ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയനേതാക്കൾക്കും, ജനങ്ങൾക്കും വോട്ടെണ്ണൽ പ്രക്രിയ നേരിൽ കാണാനും മനസിലാക്കാനും സൗകര്യമൊരുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ക്രമീകരണങ്ങൾ സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് തീരുമാനം.

വോട്ടെണ്ണൽ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഒരുക്കങ്ങൾ കമ്മിഷൻ വിലയിരുത്തി. തപാൽ ബാലറ്റ്, സർവീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നതിനെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.

സംസ്ഥാനത്തെ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കും പരിശീലനം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥർ 15ന് കേരളത്തിൽ എത്തും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ഉമേഷ് സിൻഹയുടെ നേതൃത്വത്തിൽ മുതിർന്ന ജദ്യോഗസ്ഥരായ സന്ദീപ് സക്‌സേന, സുദീപ് ജെയിൻ, വി.എൻ. ശുക്ള, നിഖിൽകുമാർ, ബ്രജ്ഭൂഷൺ, കെ.എഫ് വിൽഫ്രഡ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം ഐ.ജി. ദിനേന്ദ്ര കശ്യപ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, അഡിഷണൽ സി.ഇ.ഒ ബി. സുരേന്ദ്രൻ പിള്ള, ജോയിന്റ് സി.ഇ.ഒ കെ. ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.