കൊച്ചി: വിമാനത്താവളത്തിൽ വിമാനം കാനയിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം പൂർത്തിയായി. 2017 സെപ്തംബർ രണ്ടിന് പുലർച്ചെയായിരുന്നു ടാക്സിവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം കാനയിൽ വീണത്. മഴയും കാറ്റുമാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തിയത്.
അപകട സാദ്ധ്യതാ മുന്നറിയിപ്പ് ജൂനിയറായ വനിതാ പൈലറ്റ് നൽകിയിരുന്നെങ്കിലും നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായില്ല. പൈലറ്റ് ഗുരീന്ദർ സിംഗ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നതിനെക്കുറിച്ചും പൈലറ്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയെക്കുറിച്ചും അന്വേഷിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്ടി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു സംഭവത്തിൽ അന്വേഷണം നടത്തിയത്.
വിമാനത്താവളത്തിന് സമീപം സംഭവദിവസം ശക്തമായ മഴ പെയ്തിരുന്നു.അതിനാൽ കാഴ്ച വ്യക്തമായിരുന്നില്ല. തുടർന്ന് വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാൻഡിംഗ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. ഇതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണം. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.
സംഭവത്തിൽ പ്രധാന പൈലറ്റിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.