കുമളി: പെൻഷൻ തുക നൽകാത്തതിനെ തുടർന്ന് 70 വയസുള്ള അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കുമളി ചെങ്കര എച്ച്.എം.എൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് അറസ്റ്റിലായത്. വാതിലിന്റെ താഴിലേക്ക് വൈദ്യുതി കടത്തിവിട്ടാണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന രാജേന്ദ്രൻ അമ്മക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം അമ്മ പുറത്ത് പോയതിന് പിന്നാലെ വീട് രണ്ടു താഴുകൾ കൊണ്ട് പൂട്ടിയ ശേഷം ഇതിലേക്ക് വൈദ്യുതി കണക്ഷൻ കൊടുത്തു. തിരികെ വന്ന് കതകിൽ തൊട്ടതോടെ അമ്മ ഷോക്കടിച്ച് തെറിച്ചു വീണു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. അമ്മ മരിയ സെൽവവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. തയ്യൽ തൊഴിലാളിയാണ് രാജേന്ദ്രൻ. അമ്മയുമായി ഇടയ്‌ക്കിടെ വഴക്കിടാറുണ്ടെന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചു. അമ്മയ്ക്കു ലഭിക്കുന്ന പെൻഷൻ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യത്തിൽ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും.