psc

തിരുവനന്തപുരം: ഔദ്യോഗിക യാത്രകളിൽ തന്റെ ഭാര്യയുടെ ചെലവും സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ രംഗത്ത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളിൽ ഭാര്യം ഒപ്പം യാത്ര ചെയ്യുന്ന വേളകളിൽ ഭാര്യയുടെ യാത്രാച്ചെലവ് കൂടി ലഭ്യമാക്കുന്നതിന് ഉത്തരവ് പുറപ്പെടുപ്പിക്കണമെന്നാണ് ആവശ്യം.

മറ്റു സംസ്ഥാനങ്ങളിൽ പി.എസ്‌.സി അദ്ധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത്തരം ഉത്തരവുകളൊന്നും സർക്കാർ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്. ഏപ്രിൽ 30നാണ് ഇക്കാര്യം ആവശ്യപ്പെട്ട് കുറിച്ച ഫയൽ പി.എസ്.സി സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസങ്ങളില്ലെങ്കിൽ എ.ജിക്കും ഫയൽ കൈമാറും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടക്കുമ്പോഴാണ് യാത്രകളിലെ ഭാര്യയുടെ ചെലവും സർക്കാർ വഹിക്കണമെന്ന പി.എസ്.സി ചെയർമാന്റെ ആവശ്യമെന്നതും ശ്രദ്ധേയമാണ്.