കാസർകോട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി വിവാദത്തിൽ.രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത് പുറത്തുവന്നയുടനെ ആരോപണം നിഷേധിച്ചുകൊണ്ട് ഉണ്ണിത്താന്റെ സഹായിയും കോൺഗ്രസ് കൊല്ലം കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ പൃഥ്വിരാജ് കുണ്ടറ രംഗത്തുവന്നു. പണം താൻ മോഷ്ടിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഉണ്ണിത്താനെ വെല്ലുവിളിക്കുകയും ചെയ്തതോടെ ഫണ്ട് വെട്ടിപ്പ് വിവാദം കോൺഗ്രസിൽ കലങ്ങിമറിയുകയാണ്.
ഉണ്ണിത്താനെ നിശിതമായി വിമർശിച്ചു കൊണ്ട് പൃഥ്വിരാജ് കുണ്ടറ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതോടെ വിവാദം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. രാജ്‌മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ചു ലക്ഷം രൂപ തരാനുണ്ടെന്ന് ഉണ്ണിത്താന്റെ നാട്ടുകാരനായ സഹായി പൃഥ്വിരാജ് പറയുന്നു. ഉണ്ണിത്താന്റെ അനുയായികൾ തന്റെ ഭാര്യയെ ഫോണിൽ ഭീഷണിപ്പെടുത്തുകയാണ്. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചശേഷം പൊലീസിൽ പരാതി നൽകും. പണം തട്ടിയെന്ന പരാതി തെളിയിക്കാൻ നിന്നാൽ കുറെ വെട്ടിപ്പിന്റെ കഥകൾ തനിക്കും പറയേണ്ടിവരും. മൂന്ന് വർഷമായി ഉണ്ണിത്താന്റെ കൂടെയുണ്ട്. സ്വന്തം കാറിൽ സ്വന്തം ചെലവിലാണ് ഉണ്ണിത്താനെ കൊണ്ടുനടന്നത്. അങ്ങനെയുള്ള തന്നെയാണ് അധിക്ഷേപിച്ചതെന്നും ഇയാളെ കാസർകോടുകാർ ഒരിക്കലും വിശ്വസിക്കരുതെന്നും എഫ്.ബി പോസ്റ്റിലുണ്ട്. അതേസമയം പണം വെട്ടിച്ചുവെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇത്തരം വിവാദങ്ങൾ പാർട്ടിക്കു ദോഷം ചെയ്യുമെന്ന് കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ പ്രതികരിച്ചു.
പൃഥ്വിരാജിനെ സസ്‌പെൻഡ് ചെയ്തു
ഫണ്ട് തട്ടിയെടുത്തുവെന്ന പരാതി പുറത്തു വന്നതിന് പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ആരോപണം ഉന്നയിച്ച കൊല്ലം കുണ്ടറയിലെ പൃഥ്വിരാജിനെ കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സസ്‌പെൻഡ് ചെയ്തു. കുണ്ടറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.