election-2019

ബി.ജെ.പി

250 പ്ളസ്

2014-ലെപ്പോലെ ബി.ജെ.പി ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷത്തോളമടുക്കുന്ന സീറ്റ് നേടുമെന്ന് ഇക്കുറി അമിത് ഷാ പോലും പറയില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും കർഷക പ്രക്ഷോഭങ്ങളും തൊഴിലില്ലായ്‌മയും ചേർന്ന് ബി.ജെ.പിയുടെ സാദ്ധ്യതകളെ പിന്നാക്കം വലിക്കുമ്പോൾ മോദി പ്രഭാവത്തിന് പഴയ തിളക്കമില്ല. മോദിയുടേത് ഊതിപ്പെരുപ്പിച്ച ഇമേജ് മാത്രമെന്ന് വലിയൊരു വിഭാഗം വിലയിരുത്തുന്നു. പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത മിന്നലാക്രമണത്തിന്റെ ചങ്കൂറ്റവും ദേശസുരക്ഷ മുഖ്യ പ്രചാരണ വിഷയമാക്കിയതുകൊണ്ട് കിട്ടാവുന്ന പിന്തുണയും പ്രതീക്ഷ.

ബി.ജെ.പി തനിച്ച് എത്ര സീറ്റ് നേടും എന്നത് ആധാരമാക്കിയാകും തുടർ സാഹചര്യം. ബി.ജെ.പിക്ക് സ്വന്തം അക്കൗണ്ടിൽ 250 സീറ്രിലധികം നേടാനായാൽ മോദി പ്രധാനമന്ത്രിയായി എൻ.ഡി.എയുടെ രണ്ടാം സർക്കാരിന് തടസ്സമുണ്ടാകില്ല.

220 പ്ളസ്

ഇരുന്നൂറ്റി ഇരുപതിനോടടുത്ത് സീറ്റ് ലഭിച്ചാലും ബി.ജെ.പിക്ക് കാര്യമായ തരക്കേടുണ്ടാകില്ല. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണ്ടിടത്ത് കഴിഞ്ഞ തവണ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കൂടി ഉണ്ടായിരുന്നത് 341 സീറ്റാണ്. യു.പി.എ-യെ നയിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് വെറും 45 സീറ്റ്.

യു.പിയിലെയും ബീഹാറിലെയും പ്രാദേശിക സഖ്യങ്ങളും ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തി പ്രകടിപ്പിക്കുന്നതും ഇക്കുറി ബി.ജെ.പിയുടെ സീറ്റ് കുറച്ചേക്കും. ഹിന്ദി ബെൽറ്റിലെ ഈ നഷ്‌ടം പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അധിക സീറ്റുകൾ കൊണ്ട് മറികടക്കാനാവില്ല. സീറ്റ് 220-ലും കുറയുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് സഖ്യത്തിനു പുറത്ത് ടി.ആർ.എസ്, വൈ.എസ്.ആർ, ബി.ജെ.ഡി ഉൾപ്പെടെയുള്ളവരിൽ നിന്ന് പിന്തുണ തേടേണ്ടിവരും.

140 പ്ളസ്

ബി.ജെ.പിക്ക് സീറ്റ് 140-ലും കുറഞ്ഞാൽ, കോൺഗ്രസും മറ്റു കക്ഷികളും ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ അളവിൽ സീറ്ര് കൈപ്പിടിയിലാക്കുമെന്ന് അർത്ഥം. പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തുന്ന ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് പ്രതിപക്ഷത്തിരിക്കാനേ യോഗമുണ്ടാകൂ, ബി.ജെ.പി- മോദി മുക്ത കേന്ദ്ര സർക്കാരിനായുള്ള കോൺഗ്രസ് നീക്കത്തിന് കരുത്തു പകരാൻ ദക്ഷിണേന്ത്യൻ സംസ്ഥാന പാർട്ടികളിൽ പലരുടെയും പിന്തുണയുണ്ടാകും.

കോൺഗ്രസ്

150 പ്ളസ്

2014-ൽ 45 സീറ്റ് മാത്രം നേടിയ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ 150 സീറ്റ് എന്ന ഗോപുരപ്രതീക്ഷയിലേക്ക് എത്തുമോ എന്ന് കാത്തിരുന്നു കാണണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ വികാരം അത്രത്തോളം ശക്തമാണെന്നാണ് ഈ സാഹചര്യത്തിന് അർത്ഥം. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾക്ക് എല്ലാവർക്കും കൂടി ലോക്‌സഭയിൽ 204 ആയിരുന്നു അംഗബലം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തിസ്ഗഢ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കാര്യമായ മുന്നേറ്റമുണ്ടാക്കാനായെങ്കിലേ കോൺഗ്രസിന്റെ ഈ സ്വപ്‌നം ഫലം കാണൂ. അങ്ങനെ സംഭവിക്കുന്നെങ്കിൽ രാഹുൽ പ്രധാനമന്ത്രിയായേക്കും.

120 പ്ളസ്

കോൺഗ്രസ് ഏറ്റവും വലിയ ബി.ജെ.പി ഇതര കക്ഷിയാകുന്നെങ്കിൽ, പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ മൂന്നാം യു.പി.എ സർക്കാരിന് വഴി തെളിയും. രാഹുൽ പ്രധാനമന്ത്രിയാകുന്നതിനോട് ടി.എം.സി, ആർ.ജെ.ഡി, ബി.എസ്.പി എന്നീ വലിയ പ്രാദേശിക കക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകം. അതേസമയം, ഇടതു കക്ഷികൾ ഉൾപ്പെടെ മറ്റുളള്ളവർ രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്‌ക്കും.

100 പ്ളസ്

കോൺഗ്രസ് നൂറു സീറ്റിൽ ഒതുങ്ങുകയും, ബി.ജെ.പി ഒരിക്കൽക്കൂടി നിർണായക മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോൺഗ്രസിന് സർക്കാർ രൂപീകരണം സാദ്ധ്യമാകില്ല. കോൺഗ്രസിനും ബി.ജെ.പിക്കും കൂടി ചേർത്ത് 280 സീറ്റ് മാത്രം ലഭിക്കുകയും,

പ്രാദേശിക കക്ഷികൾ ഒരുമിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് പൊതു സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കോൺഗ്രസിന് ആ നീക്കത്തെ പിന്തുണയ്‌ക്കാനേ കഴിയൂ. 1996-ൽ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായ മാതൃകയിൽ മൂന്നാംമുന്നണി ഭരണത്തിനുള്ള സാദ്ധ്യത തീരെ ചെറുതല്ല. അപ്പോൾ ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി അവതരിച്ചേക്കും.

അതേസമയം, പ്രധാനമന്ത്രിപദം വഹിക്കാൻ യോഗ്യനായ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ കരിയർ ഗ്രാഫ് ഉയർന്നതും, പ്രിയങ്കാ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രചാരണരംഗത്ത് സജീവമായിരുന്നതും, ബി.ജെ.പിക്ക് കർഷകരുടെയും സാധാരണക്കാരുടെയും പിന്തുണ കുറഞ്ഞതായ കണക്കുകളും കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ വലുപ്പമേറിയ പ്രതീക്ഷ നൽകുന്നുണ്ട്.