india-pak

ലാഹോർ: ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പാകിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26 ന് പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വ്യോമപാത പാകിസ്ഥാൻ പൂർണമായി അടച്ചിരുന്നു.

എന്നാൽ 27ന് ന്യൂഡൽഹി, ക്വാലാലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള വ്യോമപാതകൾ ഒഴികെയുള്ളവ പാക് വ്യോമയാന മന്ത്രാലയം തുറന്നു കൊടുത്തു. അതിനിടെ, ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് പാക് ശാസ്ത്ര - സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. ഇന്ത്യയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. മേയ് 15ന് എല്ലാ മന്ത്രിമാരും ചേർന്ന് ചർച്ചനടത്തിയ ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിട്ടി വക്താവ് മുജ്തബാ ബെയ്ഗ് പറഞ്ഞു.

ബാലാകോട്ട് ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതോടെ പാകിസ്താനിലെ വിമാനക്കമ്പനികൾക്ക് വരുമാനത്തിൽ വൻ നഷ്ടമാണ് നേരിടേണ്ടിവന്നത്.