തൃശൂർ: പൂരലഹരിയിലലിഞ്ഞ് തൃശ്ശിവപേരൂർ. ഇതിന്റെ ഭാഗമായി വിവിധ ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി തുടങ്ങി. കണിമംഗലം ശാസ്‌താവാണ് ആദ്യം എഴുന്നള്ളിയത്. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത്. വെയിലോ മഴയോ ഏൽക്കാതെവേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താൻ എന്നാണ് വിശ്വാസം. അതിനാലാണ് വളരെനേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്റെ പൂരം പുറപ്പെടുന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വെയിൽ കനക്കുന്നതിന് മുമ്പേ കണിമംഗലം ശാസ്താവ് തിരികെ പോകും
ഇതിന് പിന്നാലെ കാരമുക്ക് ഭഗവതി, പനമുക്കംപള്ളി ശാസ്താവ്, അയ്യന്തോൾ ഭഗവതി, ളാലൂർ ഭഗവതി തുടങ്ങി എട്ടോളം ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളും.11 മണിയോടെയാണ് മഠത്തിൽ വരവ്. അതിനുശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. ഇതിനൊപ്പം ശ്രീമൂലസ്ഥാനത്ത് ഓരോ പൂരത്തിനും മേളം കൊട്ടിക്കയറും. ഇതുതന്നെയാണ് മറ്റുപൂരങ്ങളിൽ നിന്ന് തൃശ്ശൂർ പൂരത്തെ വ്യത്യസ്‌തമാക്കുന്നതും.
അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം തുടങ്ങും. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂർണമാവും. കഴിഞ്ഞ വർഷങ്ങളിൽ നിന്നെല്ലാം വിഭിന്നമായി കനത്ത സുരക്ഷയാണ് പൂരനഗരിയിൽ ഒരുക്കിയിരിക്കുന്നത്. 3500ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ആയിരത്തിലധികം സി.സി.ടി.വി ക്യാമറകളും സുരക്ഷയ്‌ക്കായി ഒരുക്കിയിട്ടുണ്ട്.