kaumudy-news-headlines

1. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അമിത് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി ഏറ്റവും വലിയ കലാപ-യുദ്ധ കൊതിയന്‍ എന്ന് മമത ബാനര്‍ജി. മോദിക്ക് ജനാധിപത്യത്തിന്റെ ഒരു അടി ലഭിക്കാന്‍ ഉണ്ട്. 2002 ല്‍ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് മോദിയോട് ധര്‍മ്മമുള്ള ഭരണം നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു

2. ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിടാനും വാജ്‌പെയ് നീക്കം നടത്തി. മോദി ബംഗാളില്‍ ഇപ്പോള്‍ നയിക്കുന്നത് സമാന്തര സര്‍ക്കാര്‍ എന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമത. അതിനിടെ, ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ക്ക് മമതയുടെ വിലക്ക്. ജാവ്ദപൂരില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. മമതയുടെ നടപടിയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി

3. പ്രധാനമന്ത്രിക്ക് എതിരെ ബി.എസ്.പി നേതാവ് മായാവതിയും രംഗത്ത്. നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ട മാനഭംഗത്തെപ്പറ്റി മോദി മിണ്ടിയില്ല എന്നും കുറ്റപ്പെടുത്തല്‍. സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപേക്ഷിച്ച മോദിയ്ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോ എന്നും മായാവതിയുടെ ചോദ്യം. പ്രതികരണം മായാവതിക്ക് വിമര്‍ശനവുമായി മോദി രംഗത്ത് എത്തിയതിന് പിന്നാലെ.

4. തൃശൂരിനെ ആവേശ തിരയിലാക്കി ഘടകക്ഷേത്രങ്ങളുടെ പൂരങ്ങള്‍ക്ക് തുടക്കം. തെക്കേഗോപുര നടയിലൂടെ കണിമംഗലം ശാസ്താവാണ് ആദ്യം എഴുന്നള്ളി എത്തിയത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയില്‍ എത്തിയതോടെ പൂരം ആഘോഷം ആവേശ കൊടുമുടിയില്‍ എത്തി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുനാഥ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച ശേഷം മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് തുടക്കമായി.

5. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. 12 മണിയോടെ പാറമേക്കാവ് ഭഗവതിയുടെ ഇറക്കി എഴുന്നള്ളിപ്പ്. വൈകിട്ട് 5.30ന് തെക്കേ ഗോപുരനടയില്‍ കുടമാറ്റം തുടങ്ങും. നാളെ പുലര്‍ച്ചെ ആണ് പൂരപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വെടിക്കെട്ട്. നാളെ ഉച്ചയോടെ തിരുവമ്പാടി, പാറമേക്കാവ്, ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം പൂര്‍ണമാവും.

6. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ. 3500 ലധികം പൊലീസുകാരെ ആണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. പൂരത്തോട് അനുബന്ധിച്ച് ഇത്തവണ 100ലധികം സി.സി.ടി.വികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി സ്ഥാപിച്ചിട്ടുള്ളത്. പൂരത്തിന് എത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

7. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി സുനില്‍ പിടിയില്‍. ഡി.ആര്‍.ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. എട്ട് കോടിയോളം വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. ഒമാനില്‍ നിന്നാണ് സുനില്‍ തിരുവനന്തപുരത്ത് എത്തിയത്. സുനിലിനെ ചോദ്്യം ചെയ്യുന്നു. ഒമാനില്‍ നിന്ന് വന്ന മറ്റ് രണ്ട് യാത്രക്കാരും നിരീക്ഷണത്തില്‍

8. ജോസ് കെ മാണിയെ ചെയര്‍മാക്കാനുള്ള നീക്കത്തെ ചൊല്ലി കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജില്ലാ പ്രസിഡന്റുമാര്‍ സി.എഫ് തോമസിനെ കണ്ടതിന് പിന്നാലെ അതൃപ്തിയുമായി നേതാക്കള്‍. ജോയി ഏബ്രഹാം ഉള്‍പ്പെടെ ഉള്ളവര്‍ ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു. ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കത്തിന് എതിരെ പി.ജെ ജോസഫും ആഞ്ഞടിച്ചിരുന്നു

9. ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതായി അറിയില്ലെന്ന് തിരിച്ചടിച്ച് പി.ജെ ജോസഫ്. എല്ലാ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയത്, ജില്ലാ പ്രസിഡന്റുമാരെ മുന്നില്‍ നിറുത്തി പാര്‍ട്ടി പിടിക്കാനുള്ള മാണി വിഭാഗം നീക്കം ശക്തമാക്കിയതോടെ. പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്റ നേതൃത്വത്തില്‍ നടക്കുന്നതിന് എതിരെ മാണി വിഭാഗത്തിലെ നേതാക്കള്‍ തന്നെ രംഗത്തെത്തി.

10. കോട്ടയത്തെ കെവിന്‍ കൊലക്കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് തുടക്കമായി. പതിനൊന്നാം സാക്ഷിയും കെവിന്റെ പിതാവുമായ ജോസഫ്, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ടി.എം ബിജു, സി.പി.ഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും. കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും

11. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും എ.എസ്.ഐ ആയിരുന്ന ബിജുവാണ്. 2000 രൂപ കൈക്കൂലി വാങ്ങിയ ശേഷം ബിജു പ്രതികളെ വിട്ടയിച്ചു. കെവിനെ വിട്ടുകിട്ടാനായി ബിജു പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണവും കോടതി നേരത്തെ പരിശോധിച്ചു. കേസില്‍ വിചാരണ പുനരാരംഭിക്കുന്നത് 10 ദിവസത്തെ അവധിക്ക് ശേഷം. കേസിലെ 186 സാക്ഷികളെയും 180 രേഖകളുമാണ് കോടതി പരിശോധിക്കുന്നത്

12. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഭട്ടിന്‍ഡയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടി. രാഹുല്‍ ഗാന്ധി ലുധിയാനയിലും ഹൊഷിയാര്‍പൂരിലും പ്രചരണം നടത്തും. പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ് അവസാനഘട്ടമായ മെയ് 19ന്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മധ്യപ്രദേശിലെ മഹാകാളിശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം രത്ലത്തിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. ശേഷം ഇന്‍ഡോറിലെ റോഡ്‌ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.