തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖമുള്ള ഒരുദിവസം മാത്രം പ്രായമുള്ളകുഞ്ഞിന് സഹായവുമായി ആരോഗ്യമന്ത്രി കെ.കെ ഷെെലജ ടീച്ചർ എത്തിയ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ആരോഗ്യ മന്ത്രി ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കുകയും എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസ് അയക്കുകയും ചെയ്തിരുന്നു. ഷെെജ ടീച്ചറെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. എന്നാൽ, ഈ വിഷയത്തിൽ വേറിട്ട പ്രതികരണവുമായെത്തിയിരിക്കുകയാണ് പ്രമോദ് കുമാർ.
"എന്റെ അച്ഛൻ എന്നെ സർക്കാർ ആശുപത്രിയിൽ കൊണ്ട് പോയത് തീരെ പണമില്ലാത്തതു കൊണ്ടല്ല, സർക്കാരിനെയായിരുന്നു, സർക്കാരിനുള്ള ഡോക്ടർമാരെ ആയിരുന്നു വിശ്വാസം. കോർപ്പറേറ്റ് ആശുപത്രികൾ വളരുന്നതിലെ ഏറ്റവും വലിയ അപകടം, ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നതാണ്. സർക്കാർ ആശുപത്രികളിൽ പ്രഗത്ഭരായ ഡോക്ടർമാരെ കിട്ടാൻ പോലും പ്രയാസമാവുന്ന കാലം വിദൂരമല്ല"-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മന്ത്രി ശൈലജയെ വീണ്ടും വീണ്ടും വാഴ്ത്തിക്കേട്ടപ്പോൾ എന്റെ ഒരു അനുഭവം ഓർത്തു പോയി. ഞാൻ പ്രീ ഡിഗ്രിക്ക് (സെക്കന്റ് ഗ്രൂപ്പ്) ആർട്സ് കോളേജിൽ (1980-82) പഠിക്കുമ്പോൾ കോഴ്സ് കാലത്തു ഒഴിവാക്കാൻ പാടില്ലാത്ത യൂണിവേഴ്സിറ്റി വക മെഡിക്കൽ സ്ക്രീനിംഗ് ഉണ്ട്. എന്റെ കണ്ണ് മഞ്ചിച്ചിരിക്കുന്നത് കണ്ടു മെഡിക്കൽ ക്യാമ്പിലെ ഡോക്ടർ വയറിൽ ഞെക്കി ചില പരിശോധനകൾ നടത്തിയിട്ടു പറഞ്ഞു, "മെഡിക്കൽ കോളേജിൽ പോണം. ലിവർ വീങ്ങിയിട്ടുണ്ട്". എന്റെ അച്ഛൻ, സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥൻ, എന്നെ മെഡിക്കൽ കോളേജിൽ കൊണ്ട് പോയി.
അവിടെ പോയി ഒരുപാട് വെയിറ്റ് ചെയ്ത ഓർമയൊന്നും ഇല്ല. OP-യിൽ നിന്ന് ഡോക്ടറെ അനുവദിച്ചു കിട്ടി - അതി പ്രഗത്ഭനായ ഡോക്ടർ മാത്യു റോയ്. അദ്ദേഹം എന്നെ പരിശോധിച്ചു, ക്യാമ്പിലെ ഡോക്ടർ സംശയിച്ച കാര്യം ശരിയാണെന്നു പറഞ്ഞു - ലിവർ വീങ്ങിയിട്ടുണ്ട്. പത്തു രൂപയ്ക്കോ മറ്റോ ബിലിറൂബിൻ ടെസ്റ്റ് എഴുതിത്തന്നു. ഒരു സ്കാനും ഇല്ല (സ്കാനുകൾ അന്ന് ഇല്ല). ബിലിറൂബിൻ കൂടുതലായിരുന്നു. വീട്ടിൽ പോയി മൂന്നാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞു. മരുന്നും ഇല്ല. വീണ്ടും ടെസ്റ്റ് ചെയ്തു വരാനും പറഞ്ഞു. വീണ്ടും പല പ്രാവശ്യം ടെസ്റ്റുകൾ ചെയ്തതും ഡോക്ടറെ കണ്ടതും ഓർമയുണ്ട്. അസുഖം അങ്ങ് പോയി.
ഇന്ന് ഇത് സാധ്യമാവില്ല. സ്വകാര്യ ആശുപത്രിയിലെ പോകാനാവൂ. ഒരു പത്തു സ്‌കാനുകളെങ്കിലും എടുപ്പിക്കും, ഇൻഷുറൻസ് ഉണ്ടോ എന്ന് ചോദിക്കും, ഒരായിരം ടെസ്റ്റുകൾ ചെയ്യിച്ചേനെ. എന്തെങ്കിലുമൊക്കെ മരുന്നുകൾ തന്നു മറ്റു വലിയ ദുരിത രോഗങ്ങളിലേക്കു തള്ളി വിട്ടേനെ. രണ്ടു ലക്ഷത്തിന്റെ ഇൻഷുറൻസ് കവർ രണ്ടു ദിവസം കൊണ്ട് തീർത്തു തരും. ഇൻഷുറൻസ് ഹാപ്പി, ആശുപത്രി ഹാപ്പി.
മെഡിക്കൽ കോളേജിൽ പോയി ഡോക്ടർ മാത്യു റോയിയെ കാണുമ്പോഴെല്ലാം അദ്ദേഹം മെഡിക്കൽ പുസ്തകങ്ങൾ വായിക്കുകയായിരുന്നു. ഓരോ രോഗി പോയി അടുത്ത രോഗി വരുന്നതിന്റെ സെക്കന്റുകളുടെ ഇടവേളകളിൽ പോലും. ഇപ്പോഴുള്ള ഡോക്ടർമാർ, BMW കാറിന്റെ pamplet വായിക്കുകയായിരിക്കും.
ഇതായിരുന്നു കേരളം. ഈ കേരളത്തെയാണ് കുട്ടിച്ചോറാക്കി വച്ചിരിക്കുന്നത്.
എന്റെ അച്ഛൻ എന്നെ സർക്കാർ ആശുപത്രിയിൽ കൊണ്ട് പോയത് തീരെ പണമില്ലാത്തതു കൊണ്ടല്ല, സർക്കാരിനെയായിരുന്നു, സർക്കാരിനുള്ള ഡോക്ടർമാരെ ആയിരുന്നു വിശ്വാസം. കോർപ്പറേറ്റ് ആശുപത്രികൾ വളരുന്നതിലെ ഏറ്റവും വലിയ അപകടം, ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നതാണ്. സർക്കാർ ആശുപത്രികളിൽ പ്രഗത്ഭരായ ഡോക്ടർമാരെ കിട്ടാൻ പോലും പ്രയാസമാവുന്ന കാലം വിദൂരമല്ല. 1990-കൾക്ക് ശേഷം സ്വകാര്യ, കോർപ്പറേറ്റ് ഹോസ്പിറ്റലുകൾ ഇങ്ങനെ നാട് മുഴുവൻ പടർന്നു പിടിക്കാതിരുന്നെങ്കിൽ, സർക്കാർ സ്ഥാപനങ്ങൾ തന്നെയായിരുന്നു ജനങ്ങൾ വിശ്വസിക്കുക.
ഡെക്കഡെൽ ജനസംഖ്യ വളർച്ച കേരളത്തിൽ അഞ്ചു ശതമാനത്തിൽ താഴെയാണ്. അതിനിയും കുറയും.
അത് കൊണ്ട് നമ്മുടെ സർക്കാർ ആശുപത്രികളിൽ ഇങ്ങനെ ആള് കൂടേണ്ട കാര്യമില്ല - അതിനു കാരണം പകർച്ച വ്യാധികൾ നിയന്ത്രിക്കാത്തതാണ്. പകർച്ച വ്യാധികൾ പെരുകാതിരിക്കണമെങ്കിൽ മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള സാമൂഹിക ഘടകങ്ങൾ നിയന്ത്രവിധേയമായിരിക്കണം. സ്വയം വരുത്തി വയ്ക്കുന്ന അപകടകരമായ lifestyle രോഗങ്ങൾ നിയന്ത്രിക്കണം. 1990-നു ശേഷം മാറി മാറി വന്ന സർക്കാരുകൾ നമ്മളോട് ചെയ്ത ഏറ്റവും വലിയ ക്രൈം ആണ് നമ്മുടെ പൊതു ആരോഗ്യ മേഖലയുടെ തകർച്ച, നമ്മുടെ പരിസ്ഥിതിയുടെ തകർച്ച. നിയോ ലിബറലിസം അപകടമാണ്. സിപിഎം പാവപ്പെട്ടവന്റെ കണ്ണിൽ പൊടിയിട്ട് അത് നടപ്പിലാക്കുന്നു; കോൺഗ്രസ് ഒരുളുപ്പുമില്ലാതെ അത് നടപ്പിലാക്കുന്നു.