dantheshwari-fighters

റായ്പൂർ : ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളെ നേരിടാൻ ഇനി വനിതാ സൈനികരും. ബസ്‌തർ, ദന്തേവാദ പ്രദേശങ്ങളിൽ ആദ്യ മാവോയിസ്റ്റ് വിരുദ്ധ വനിതാസേനയെ വിന്യസിച്ചു. 'ദന്തേശ്വരി ഫൈറ്റേഴ്സ്' എന്ന പുതിയ ബറ്റാലിയനിൽ 30 വനിതാ സൈനികരുണ്ട്. ഇതിൽ 5 പേർ മാവോയിസ്റ്റ് പ്രവർത്തനം ഉപേക്ഷിച്ചെത്തിയവരാണ്. ബസ്തർ വനമേഖലയിലെ മാവോയിസ്റ്റുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായതിനാൽ ഇവർക്ക് മാവോവാദികൾക്കെതിരെയുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഡ് പൊലീസ് അടുത്തിടെയാണ് ജില്ലാ റിസർവ് ഗാർഡിലേക്ക് വനിതാ കമാൻഡോകൾക്ക് നിയമനാനുമതി നൽകിയത്. ഇതിന് തൊട്ടു പിന്നാലെയാണ് പൂർണമായും വനിതാ അംഗങ്ങളുടെ സേനയെ നക്സൽ വിരുദ്ധ പ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്.

ബസ്തർ മേഖലയിലെ സി.ആർ.പി.എഫ് യുവസൈനികർക്കൊപ്പം യുവതികളെയും ഉൾപ്പെടുത്തി ഒരു കൊല്ലം മുമ്പ് ബസ്താരിയ ബറ്റാലിയൻ രൂപീകരിച്ചിരുന്നു. ഈ സംഘത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളാണ് ദന്തേശ്വരി ഫൈറ്റേഴ്സിലുള്ളത്.

ദന്തേവാദ മേഖല എസ്.പി അഭിഷേക് പല്ലവിന്റെ കീഴിലാണ് ദന്തേശ്വരി ഫൈറ്റേഴ്സ് പരിശീലനം പൂർത്തിയാക്കിയത്

ബൈക്കോടിക്കൽ, നൂതന സാങ്കേതിക വിദ്യ, അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം ഇവയിലെല്ലാം മികച്ച പരിശീലനം നൽകി

 ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്വരി നന്ദിനാണ് സേനയുടെ നേതൃത്വം

പൊലീസ് സേനയിലെ വനിതാ കമാൻഡോകൾക്കും ദന്തേശ്വരി ഫൈറ്റേഴ്സിനും ഉൾവനത്തിലെ ഏറ്റുമുട്ടലുകൾക്കായി പ്രത്യേക പരിശീലനവും നൽകി