ദുബായ്: യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ രണ്ട് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നാലു ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സ്ഥിരീകരണമുണ്ടായതോടെ മദ്ധ്യ പൂർവേഷ്യൻ മേഖലയിലെ സംഘർഷത്തിന് ഒന്നുകൂടി ആക്കം കൂടി. സംഭവത്തെ തുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മോസ്കോ സന്ദർശനം റദ്ദാക്കി. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. സംശയമുന തങ്ങൾക്കു നേർക്കാണെന്ന് മനസിലായതോടെ ഇറാനും അന്വേഷണം ആവശ്യപ്പെട്ടു.
യു.എസ്- ഇറാൻ ഉടക്ക് യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വളരുന്നതിനിടെയാണ് അമേരിക്കയുടെ ഉറ്റസുഹൃത്തായ സൗദിയുടെ കപ്പലുകൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. സൗദിയിലെ റാസ് തനൂര തുറമുഖത്തു നിന്നു ക്രൂഡ് ഓയിലുമായി അമേരിക്കയിലേക്ക് പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആളപായമുണ്ടായതായും റിപ്പോർട്ടില്ല.
ഞായറാഴ്ച, യു.എ.ഇ പ്രാദേശിക സമയം വെളുപ്പിന് ആറു മണിയോടെയാണ് ചരക്ക് കപ്പലുകൾക്ക് നേർക്ക് ആക്രമണമുണ്ടായത്. നാല് കപ്പലുകൾക്കു നേർക്ക് ‘അജ്ഞാതരുടെ അട്ടിമറി ശ്രമം’ ഉണ്ടായെന്നാണ് യു.എ.ഇ മന്ത്രാലയം ആദ്യം വെളിപ്പെടുത്തിയത്. തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പിന്നാലെ വെളിപ്പെടുത്തി.
ആക്രമണത്തിൽ സൗദിയുടെ രണ്ടു കപ്പലുകൾക്കും വലിയ കേടുപാട് പറ്റിയതായാണ് വിവരം.
സൗദി കപ്പലുകളിൽ ഒന്നിന്റെ പേര് 'അംജദ് " ആണെന്ന് സ്വതന്ത്ര ടാങ്കർ ഉടമകളുടെ സംഘടനയായ ഇന്റർ ടാങ്കോ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ രണ്ട് കപ്പലുകളിലും വലിയ തുള ഉണ്ടായതായും ഇവർ പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
ഗൾഫ് മേഖലയിൽ ചരക്കുനീക്കം അട്ടിമറിക്കാൻ ഇറാനോ അവരുമായി ബന്ധമുള്ളവരോ ശ്രമിക്കുമെന്ന് അമേരിക്ക നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭീഷണി നേരിടാൻ അമേരിക്ക ഇവിടേക്ക് വിമാനവാഹിനിക്കപ്പലും ബോംബർ വിമാനങ്ങളും അയയ്ക്കുകയും ചെയ്തു. അമേരിക്ക സൈനിക വിന്യാസം നടത്തിയതു മുതൽ സംഘർഷഭരിതമാണ് മേഖല.
അതിനിടെ, യു.എ.ഇ തുറമുഖത്തിനു സമീപം സ്‌ഫോടനമുണ്ടായതായി ഇറാൻ, ലെബനൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും യു.എ.ഇ ഇതു നിഷേധിച്ചു. മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽ പടയും ഇതിനോടു പ്രതികരിച്ചിട്ടില്ല.
കാര്യങ്ങൾ വഷളായാൽ...?
ആക്രമണത്തെ തുടർന്ന് സൗദിയും അമേരിക്കയും ഇറാനെ പേരെടുത്തു പറഞ്ഞ് വിമർശിച്ചിട്ടില്ലെങ്കിലും വരും നാളുകൾ നിർണായകമാണ്. ആക്രമണത്തിന്റെ ഉത്തരവാദിയെ അന്വേഷണത്തിൽ കണ്ടെത്തുന്നതോടെ രംഗം വഷളാകാനാണിട. ലോക രാജ്യങ്ങൾക്ക് ക്രൂഡോയിൽ നൽകുന്ന ഗൾഫ് മേഖലയുടെ സമാധാനവും സുരക്ഷയും തകർക്കാനേ ആക്രമണം വഴിവയ്ക്കൂവെന്ന് സൗദി ഊർജ മന്ത്രി ഖലീദ് അൽ ഫാലി പ്രതികരിച്ചു. അതേസമയം, മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ചില ശക്തികളുടെ ഗൂഢ നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു.
ഹോർമുസ് കടലിടുക്ക്
ഗൾഫിൽ നിന്ന് എണ്ണക്കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഹോർമുസ് കടലിടുക്കിനു സമീപത്താണ് ഫുജൈറ തുറമുഖം. സൗദി, ഇറാൻ, ഇറാക്ക്, ഖത്തർ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. 15- 20 മില്യൺ ബാരൽ ക്രൂഡോയിൽ ദിനവും ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്.