ഇടുക്കി : കട്ടപ്പന ഉപ്പുതുറയിൽ എട്ടു വയസുകാരിയെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ അറിവോടെയാണ് മർദ്ദിച്ചതെന്ന ഒന്നാം പ്രതി ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷിന്റെ (34) മൊഴിയെത്തുടർന്നാണ് ഇവരെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. മർദ്ദനം തടയാതിരുന്നതിനും സംഭവം അധികൃതരെ അറിയിക്കാത്തതിനുമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉപ്പുതറ പൊലീസ് കേസെടുത്തത്.
തളർവാതം വന്നു കിടപ്പിലായ കുട്ടിയുടെ പിതാവ് ഒന്നര വർഷമായി ഒമ്പതേക്കറിലെ തറവാട്ടുവീട്ടിലാണ് താമസം. എട്ടും അഞ്ചും രണ്ടും വയസുള്ള മൂന്ന് പെൺമക്കളുടെ അമ്മയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മുസ്ലിംപള്ളിക്കു സമീപം വാടകയ്‌ക്കാണ് താമസിക്കുന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന അനീഷാണ് ഒരു വർഷമായി ഇവരുടെ കാര്യങ്ങൾ നോക്കുന്നത്. അനീഷ് സ്ഥിരമായി വീട്ടിൽ വരുന്നത് ബന്ധുക്കളോട് പറയുമെന്ന് പറഞ്ഞതിനാണ് മൂത്തകുട്ടിയെ ചൂരൽ വടിക്ക് തല്ലിയത്. മർദ്ദനം സഹിക്കാതെ വന്നപ്പോൾ കുട്ടി അമ്മയുടെയും അച്ഛന്റെയും അമ്മമാരെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്നാണ് പൊലീസിൽ പരാതി നൽകിയത്. മുമ്പും കുട്ടിയെ ഇയാൾ മർദ്ദിക്കുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ മൊഴിയിലും വൈദ്യ പരിശോധനയിലും മർദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചിരുന്നു.