കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ബംഗാളിൽ റാലികളിൽ പങ്കെടുക്കുന്നതിൽ നിന്ന് എന്നെ മമതയ്ക്ക് തന്നെ വിലക്കാം. എന്നാൽ ബി.ജെ.പിയുടെ വിജയം തടയാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. മമത ദീദീ, ഞാൻ ഇവിടെനിന്ന് ജയ് ശ്രീറം മുഴക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂവെന്നും അമിത് ഷാ മമതയെ വെല്ലുവിളിച്ചു. ബംഗാളിലെ സൗത്ത് 24 പർഗനാസിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മമത ബാനർജിയുടെ അനന്തരവൻ പരാജയപ്പെടുമെന്ന ഭയത്താലാണ് തന്റെ റാലിക്ക് അനുമതി നിഷേധിച്ചതെന്നും മമതയുടെ ഭരണത്തിൽ ദുർഗാ പൂജയ്ക്ക് പോലും അനുമതി ലഭിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 'ഇന്ന് മൂന്ന് സ്ഥലങ്ങളിലായിരുന്നു ഞാൻ സന്ദർശനം നടത്തേണ്ടിയിരുന്നത്. എന്നാൽ അതിൽ ഒരു മണ്ഡലത്തിൽ മമതാജിയുടെ അനന്തിരവനാണ് മത്സരിക്കുന്നത്. അവരുടെ അനന്തിരവൻ പരാജയപ്പെടുമെന്നാണ് അവരുടെ ഭയം. അതിനാലാണ് ഞങ്ങളുടെ റാലിക്ക് അവർ അനുമതി നിഷേധിച്ചത്- അദ്ദേഹം പറഞ്ഞു.
ബംഗാളിൽ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. ജയ്‌നഗർ, ജാദവ്പൂർ, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിൽ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്.