കൊല്ലം: ഗുണ്ടയുടെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യത്തിൽ പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഏഴ് പേർക്ക് ജീവപര്യന്തം. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവർക്ക് 25 വർഷം പരോൾ അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. തെളിവുകളുടെ അഭാവത്തിൽ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതിയും ഇരവിപുരം സ്വദേശിയുമായ മനോജ് എന്ന പാമ്പ് മനോജിന്റെ ഭാര്യയെ കൂടെ താമസപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെപ്രതിയായ മനോജിന്റെ ഭാര്യ വർഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, മാരകമായി മുറിവേൽപിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.
കൊറ്റങ്കര പേരൂർ അയ്യർമുക്കിനു സമീപം പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസനെ ഓഗസ്റ്റ് വീട്ടിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാത്തന്നൂർ പോളച്ചിറ ഏലായുടെ വിജനമായ സ്ഥലത്തു കാറിലിരുത്തി ഇടിച്ചുംതൊഴിച്ചും കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം തമിഴ്‌നാട് തിരുനൽവേലിക്കു 15 കിലോമീറ്റർ അടുത്തുള്ള സമുന്ദാപുരം പൊന്നക്കുടിയിൽ പാറമട മാലിന്യം തള്ളുന്ന കുഴിയിൽ മൂടുകയായിരുന്നു. സെപ്റ്റംബർ 7നു കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്.
തഴുത്തല കണ്ണനല്ലൂർ വാലിമുക്ക് പുതിയവീട്ടിൽ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂർ നെടുങ്ങോലം പോസ്റ്റോഫീസിന് സമീപം കച്ചേരിവിള വീട്ടിൽ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എൽ.പി.എസിന് സമീപം പാനാത്തുചിറയിൽ വീട്ടിൽ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവിൽവട്ടം വെറ്റിലത്താഴത്ത് റാം നിവാസിൽ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ കോണത്തു വടക്കതിൽ വിഷ്ണു (21), കിളികൊല്ലൂർ പവിത്രനഗർ 150, വിനീത മന്ദിരത്തിൽ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരാണ് ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ.