കോഴിക്കോട്: മുക്കം നീലേശ്വരം ഹയർ സെക്കന്റെറി സ്‌കൂളിൽ അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർത്ഥികൾ പരീക്ഷ വീണ്ടും എഴുതാൻ വിദ്യാഭ്യസ വകുപ്പിന്റെ നിർദേശം. സേ പരീക്ഷയ്ക്ക് ഒപ്പം എഴുതാനാണ് നിർദേശം. തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മാതാപിതാക്കളും വിദ്യാർത്ഥികളും നിലപാട് അറിയിച്ചു. അദ്ധ്യാപകൻ ഇത്തരത്തിൽ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നുമാണ് കുട്ടികളുടെ ഭാഗം.
ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തിൽ ഇന്ന് രാവിലെയാണ് കുട്ടികളുടേയും അദ്ധ്യാപകരുടേയും മൊഴി എടുത്തത്. ഹയർ സെക്കന്റെറി ജോയിന്റ് , ഡെപ്യൂട്ടി ഡയറക്ടർമാർ സ്‌കൂളിൽ എത്തിയാണ് മൊഴിയെടുത്തത്. അതേസമയം, ഉത്തരക്കടലാസ് തിരുത്തിയ അദ്ധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അദ്ധ്യാപകർക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്.
പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂൾ പ്രിൻസിപ്പലുമായ കെ.റസിയ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂർ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അദ്ധ്യാപകൻ അടക്കം സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് പേർക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കന്റെറി വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ മുക്കം പൊലീസ് സ്റ്റേഷനിൽ ഇന്ന് പരാതി നൽകിയിരുന്നു.
അദ്ധ്യാപകർ നേരത്തെയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പാളും അദ്ധ്യാപകനും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഉത്തരക്കടലാസുകൾ തിരുത്താനായി പ്രിൻസിപ്പാൾ കെ.റസിയയും അദ്ധ്യാപകൻ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.