ലണ്ടൻ: ഐ.പി.എൽ പൂരത്തിന് കൊടിയിറങ്ങിയതോടെ ഇനി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയത്രയും ഈമാസം അവസാനം തുടങ്ങുന്ന ഏകദിന ലോകകപ്പിലേക്കായി. മേയ് 30ന് ഇംഗ്ലണ്ടിൽ ലോകകപ്പിന് തുടക്കമാകും. ലോകകപ്പ് മുന്നിൽ കണ്ട് ടീമുകൾ എല്ലാം കടുത്ത പരിശീലനത്തിലേക്ക് കടന്നു.
ഇന്ത്യ ഒഴികെയുള്ള ഭൂരിഭാഗം ടീമും പരിശീലന മത്സരങ്ങൾ കളിച്ചു തുടങ്ങി. ഐ.പി.എൽ തിരക്കിലായിരുന്ന ഇന്ത്യൻ ടീമംഗങ്ങൾ ഉടൻ തന്നെ ലോകകപ്പിനായി പരിശീലനം തുടങ്ങും. പത്ത് ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്രുരയ്ക്കുന്നത്. മേയ് 30 ന് ഇംഗ്ലണ്ടിലെ ഓവൽ ഗ്രൗണ്ടിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ആസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യൻമാർ. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. 11 വേദികളിലായാണ് മത്സരം നടക്കുന്നത്. ജൂലായ് 14ന് ലോഡ്സിലാണ് ഫൈനൽ.
പ്രതീക്ഷയോടെ ഇന്ത്യ
ഐ.പി.എൽ കളിച്ചതിന്റെ ക്ഷീണം ഇന്ത്യൻ താരങ്ങൾക്കുണ്ടാകുമോയെന്നതാണ് മൂന്നാം ലോകകപ്പ് ലക്ഷ്യം വയ്ക്കുന്ന ടീം ഇന്ത്യയുടെ പ്രധാന തലവേദന. മികച്ച ബാറ്റ്സ്മാൻമാരും ബൗളർമാരുമുള്ള സന്തുലിത ടീമാണ് ഇന്ത്യയുടേത്. ബാറ്റിംഗിലെ നാലാം നമ്പറാണ് തലവേദന. അമ്പാട്ടി റായ്ഡുവിനെയും റിഷഭ് പന്തിനെയും മറികടന്ന് ഈ പൊസിഷനിൽ അവസരം കിട്ടിയത് വിജയ് ശങ്കറിനാണ്. എന്നാൽ ഐ.പി.എല്ലിൽ വിജയ് പരാജയപ്പെട്ടത് ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഫോമിൽ തിരിച്ചെത്തിയ കെ.എൽ രാഹുലിനെ ഈ സ്ഥാനത്ത് പരീക്ഷിക്കാൻ സാധ്യതയേറെയാണ്. ഓപ്പണർമാരിൽ ധവാൻ ഫോമിലാണ്. അതേസമയം ഐ.പി.എല്ലിൽ രോഹിതിന് വേണ്ടത്ര തിളങ്ങാനായില്ല. വിരാട് കൊഹ്ലിയുടെ ടീം ഐ.പി.എല്ലിൽ പരാജയമായിരുന്നെങ്കിലും ബാറ്റിംഗിൽ ഇന്ത്യൻ നായകൻ മുന്നിൽ തന്നെയായിരുന്നു.
ബൗളിംഗിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം നൽകുന്ന ആത്മ വിശ്വാസം ചില്ലറയല്ല. സ്പിന്നർമാരായ കുൽദീപും ചഹാറും ഐ.പി.എല്ലിൽ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിൽ മികവിലേക്ക് തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ മാനേജ്മെന്റ്.
മികച്ച ടീമാണ് ഇന്ത്യയുടേത്. ചാമ്പ്യൻമാരാകാമെന്ന് തന്നെയാണ് പ്രതീക്ഷ.ഏത് ടീമിനെയും തകർക്കാനുള്ള ശക്തി നമ്മുക്കുണ്ട്.
രവി ശാസ്ത്രി
ഇന്ത്യൻ കോച്ച്