തൃശൂർ: തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനംമാത്രമേ ലഭിക്കുകയുള്ളൂവെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ പറഞ്ഞു. തൃശൂരിലെ വിജയസാദ്ധ്യതയിൽ ആശങ്കയെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് രണ്ടാമതെത്തുമെന്നും 25,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും പ്രതാപൻ വ്യക്തമാക്കി.
തൃശൂരിൽ വിജയ സാദ്ധ്യതയില്ലെന്ന് കെ.പി.സി.സി നേതൃയോഗത്തിൽ ടി.എൻ. പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായി എന്നും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി വരികയും തുടക്കത്തിൽതന്നെ ശബരിമല വിഷയം ചർച്ചയാക്കുകയും ചെയ്‌തത് ഹിന്ദു വോട്ടിൽ മാറ്റിമറിച്ചിലുകൾ ഉണ്ടാക്കി എന്നും പ്രതാപൻ യോഗത്തിൽ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
"രാഹുൽ ഗാന്ധി കേരളത്തിൽ വന്നതിന്റെ ഇര താനാണ്. അദ്ദേഹം വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കിൽ ഒന്നരലക്ഷം വോട്ട് ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ നിഷേധിക്കുന്നുവെന്നും മാദ്ധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച"താണെന്നും പ്രതാപൻ വ്യക്തമാക്കി.