yogi

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വർഗീയ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പശ്ചിമബംഗാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് യോഗിയുടെ വർഗീയ പരാമർശം.

ഉത്തർപ്രദേശിൽ മുഹറവും ദുർഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാൽ, ദുർഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചു. പക്ഷേ, ദുർഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്നമില്ല, വേണമെങ്കിൽ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താൻ പറഞ്ഞെന്നും യോഗി പ്രസംഗിച്ചു.

ബംഗാളിൽ ദുർഗാപൂജ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. വിശ്വാസികളുടെ വോട്ട് മുന്നിൽ കണ്ടാണ് യോഗി വർഗീയ പരാമർശവുമായി രംഗത്തെത്തിയത്. അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് 19ന് ബംഗാളിൽ ഒമ്പത് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം,​ യോഗിയുടെ റാലികൾക്ക് നേരത്തേ പശ്ചിമബംഗാളിൽ പൊലീസ് അനുമതി നൽകിയിരുന്നില്ല. കൊൽക്കത്തയിലെ ഫൂൽ ബഗാൻ മേഖലയിലുള്ള യോഗിയുടെ തിരഞ്ഞെടുപ്പ് പരിപാടിയുടെ സ്റ്റേജ് തകർത്തതായും സ്റ്റേജ് ഒരുക്കിയ ആളെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മൂന്ന് റാലികളെങ്കിലും പലയിടങ്ങളിലായി നടത്തണമെന്ന് അമിത് ഷാ യോഗിയോട് നിർദേശിക്കുകയായിരുന്നു.