neyyattinkara-suicide

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഭർത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പാണ് പൊലീസിന് ലഭിച്ചത്. കുടുംബ വഴക്കിനെ കുറിച്ചാണ് കണ്ടെടുത്ത കുറിപ്പിൽ പറയുന്നത്. വിശദമായെഴുതിയ ഒരു ബുക്കാണ് പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാൻ ഭർത്താവിന്റെ അമ്മ ശ്രമിക്കുന്നതായും ഇതിൽ പറയുന്നു.

ഓരോ ദിവസത്തെയും ചെലവുകൾ സംബന്ധിച്ചും ബുക്കിൽ കുറിച്ചിട്ടുണ്ട്. കടങ്ങൾ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച് ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നുവെന്നും ലേഖ കുറിച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ചു കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ തനിക്ക് വലിയ സങ്കടം ആയി. പിന്നീട് മകളുടെ കാര്യം ആലോചിച്ചായിരുന്നു സങ്കടമെന്നും ലേഖ ബുക്കിൽ എഴുതി വച്ചിരുന്നു.

അതേസമയം, പിതാവ് ചന്ദ്രന്റെ മൊഴി പുറത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ചയും വീട്ടിൽ മന്ത്രവാദം നടന്നുവെന്നും,​ വസ്തുവിൽപനയ്ക്ക് അമ്മ തടസം നിന്നതായും അതിൽ തർക്കമുണ്ടായെന്നും ചന്ദ്രൻ പറഞ്ഞു. അതേസമയം,​ പ്രദേശവാസിയായ മന്ത്രവാദിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചു.