ലാഹോർ: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് കൊടുക്കില്ലെന്ന് തീരുമാനമെടുത്ത് പാകിസ്ഥാൻ. മേയ് 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് പാകിസ്ഥാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗദരി കഴിഞ്ഞയാഴ്ച്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമാണ് പാകിസ്ഥാൻ ഈ തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ മാർച്ച് 27ന് ഡൽഹി, ബാങ്കോക്ക്, ക്വലാലംപൂർ എന്നിവിടങ്ങളിലേക്കുളള വ്യോമപാത ഒഴിച്ച് ബാക്കിയെല്ലാം പാകിസ്ഥാൻ തുറന്നിരുന്നു. ബുധനാഴ്ച്ച ചേർന്ന പാകിസ്ഥാൻ വ്യോമയാന, പ്രതിരോധ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം പുറത്തുവന്നത്. ഇനി മേയ് 30ന് ശേഷമായിരിക്കും ഈ തീരുമാനം പുനപരിശോധിക്കാനുളള യോഗം ചേരുക.