news

1. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍ നിര്‍മ്മിക്കാന്‍ മോദിയുടെ സഹായം വേണ്ട എന്ന് മമതാ ബാനര്‍ജി. ബി.ജെ.പി തന്നെ തകര്‍ത്ത പ്രതിമ വീണ്ടും നിര്‍മ്മിക്കാന്‍ ബംഗാളിന് അറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല. പ്രതിമ നിര്‍മ്മിക്കും എന്ന് പറയുന്ന മോദി 200 വര്‍ഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമതയുടെ ചോദ്യം

2. പ്രധാനമന്ത്രിക്ക് എതിരായ മമതയുടെ കടന്നാക്രമണം, പ്രതിമ പഞ്ചലോഹങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിക്കും എന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടി ആയി. മോദിക്ക് തന്റെ ശക്തി അറിയില്ല. ആയിരം ആര്‍.എസ്.എസുകാരും മോദിയും ചേര്‍ന്നാലും തന്നെ നേരിടാന്‍ ആവില്ല. മോദി സംസാരിക്കുന്നത് ഭ്രാന്തനെ പോലെ. തന്റെ റാലിയെ മോദി ഭയക്കുന്നു. വാഗ്ദാനങ്ങള്‍ അല്ലാതെ നരേന്ദ്രമോദി ഒന്നും ചെയ്തിട്ടില്ല എന്നും മമത ബാനര്‍ജി

3. പരസ്യ പ്രചരണം ഇന്നത്തോടെ അവസാനിപ്പിക്കണം എന്ന് ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെയും മമതയുടെ രൂക്ഷ വിമര്‍ശനം. മോദിയുടെ റാലി കഴിഞ്ഞാല്‍ പ്രചരണം അവസാനിപ്പിക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്ത്യശാസനം. കമ്മിഷനെ മോദി വിലയ്ക്കു വാങ്ങി എന്നും മമത ബാനര്‍ജി ആരോപിച്ചു

4. മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക ഗോഡ്‌സേയെ പ്രകീര്‍ത്തിച്ച് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ടാക്കൂര്‍. ഗോഡ്‌സേ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്ന് പ്രഗ്യാ സിംഗിന്റെ പ്രസ്താവന. ഗോഡ്സയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് മറുപടി ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദി ആണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം എന്നും പ്രഗ്യ.

5. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദു ആയിരുന്ന എന്നത് ചരിത്ര സത്യം എന്ന് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞതിന് പിന്നാലെ ആണ് പ്രഗ്യ സിംഗിന്റെ പ്രസ്താവന. പ്രഗ്യ സിംഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. ബി.ജെ.പിയാണ് ഗോഡ്സയെ പിന്തുണയ്ക്കുന്നത് എന്ന് വ്യക്തമായി. ഗാന്ധിജിയെ അപമാനിച്ചവര്‍ക്ക് രാജ്യം മാപ്പ് നല്‍കില്ല. ഗാന്ധിജിക്ക് നേരെ വാക്കുകള്‍ കൊണ്ട് ബി.ജെ.പി വീണ്ടും വെടി ഉതിര്‍ക്കുന്നു എന്നും കോണ്‍ഗ്രസ്.

6. അതേസമയം, ഗോഡ്‌സേ പരാമര്‍ശത്തില്‍ പ്രഗ്യാ സിംഗിനെ തള്ളി ബി.ജെ.പി. പ്രഗ്യ പറഞ്ഞത് ബി.ജെ.പി നിലപാടല്ല എന്ന് വ്യക്താവ് ജി.വി.എല്‍ നരസിംഹ റാവു. പ്രസ്താവനയെ അപലപിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് പ്രഗ്യ മാപ്പ് പറയണം എന്ന് ബി.ജെ.പി. പ്രസ്താവനയില്‍ ബി.ജെ.പി വിശദീകരണം തേടി.

7. തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക നീക്കവുമായി സോണിയ ഗാന്ധി. യു.പി.എ ഘടകകക്ഷികള്‍ക്ക് പുറമെ ടി.ആര്‍.എസിനേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനേയും ബി.ജെ.ഡിയേയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. നവീന്‍ പട്നായിക്കുമായി ചര്‍ച്ച നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ ചുമതലപ്പെടുത്തി

8. തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23ന് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത ഉണ്ടെങ്കില്‍ ആ അവസരം പരമാവധി പ്രയോജനപെടുത്താന്‍ ആണ് സോണിയ ഗാന്ധിയുടെ നീക്കം. ചന്ദ്രശേഖര്‍ റാവുവിന്റെ മൂന്നാംമുന്നണി ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ബംഗാളില്‍ മുഖ്യ ശത്രു ആയതിനാല്‍ ബി.ജെ.പിക്കൊപ്പം കൂട്ടുചേരാന്‍ മമതയ്ക്ക് കഴിയില്ല. ഫലം വരുന്ന മേയ് 23നോ 24നോ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഈ മൂന്നു മുന്നണികളെയും പങ്കെടുപ്പിക്കാന്‍ ആണ് സോണിയയുടെ നീക്കം

9. ജമ്മുകാശ്മീരിലെ ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചു കൊന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് നയീം ഷായ്ക്ക് എന്ന യുവാവ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവാവ് മരിച്ചു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകര്‍ എന്ന് ബന്ധുക്കള്‍ ആരോപിച്ചു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ് നിഗമനം

10. പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. റോഡുപരോധിച്ച പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ബധേര്‍വയി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജമ്മു കാശ്മീര്‍ പൊലീസ്

11. കാസര്‍കോട് കള്ളവോട്ട് നടന്ന മണ്ഡലങ്ങളില്‍ റീപോളിംഗിന് സാധ്യത. കല്യാശേരി, പയ്യന്നൂര്‍ നിയമസഭാ മണഡലങ്ങളിലെ നാല് ബൂത്തുകളില്‍ ആണ് റീപോളിംഗ്. കല്യാശേരിയിലെ 19,69,70 നമ്പര്‍ ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48ആം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗിന് സാധ്യത. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് തീരുമാനം അറിയിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആശയ വിനിമയം നടത്തുന്നു. റീപോളിംഗ് ഞായറാഴ്ച നടക്കും എന്ന് സൂചന

12. തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബി.ജെ.പിയും. കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് വേണമെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടിംഗ് 90 ശതമാനത്തില്‍ അധികമായ ഇടങ്ങളിലും റീപോളിംഗ് വേണം. തീരുമാനം തിരിച്ചടി ആവുക ലീഗിനെന്ന് സി.പി.എം. കമ്മിഷന്റേത് ശരിയായ ഇടപെടല്‍ എന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിയായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ എന്ന് മന്ത്രി ഇ.പി ജയരാജന്‍.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് സ്വാഗതം ചെയ്യണം

13. ഇന്ത്യക്കായി വ്യോമപാത ഉടന്‍ തുറന്നു കൊടുക്കേണ്ടതില്ലെന്ന് പാകിസ്ഥാന്‍. ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ ആരുവരുമെന്ന് അറിഞ്ഞിട്ട് ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് പാക് തീരുമാനം. ഇന്നലെ പാക് സിവില്‍ ഏവിയേഷന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ വകുപ്പിലെ ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.