mamtha

കൊൽക്കത്ത: ബംഗാളിൽ അക്രമത്തിൽ തകർക്കപ്പെട്ട നവോത്ഥാന നായകൻ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അതേസ്ഥലത്ത് വലിയ രീതിയിൽ പുനർനിർമ്മിക്കുമെന്ന് മോദി ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചു. എന്നാൽ പ്രതിമ പുന ർനിർമ്മിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു.

'അമിത് ഷായുടെ റാലിക്കിടെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് നമ്മൾ കണ്ടതാണ്. ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അവർ തകർത്തു. വിദ്യാസാഗറിന്റെ ദർശനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ബി.ജെ.പി. പഞ്ചലോഹങ്ങൾ കൊണ്ട്, ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് പണിയും'- മോദി പ്രഖ്യാപിച്ചു.

'ബി.ജെ.പി തകർത്ത പ്രതിമ വീണ്ടും നിർമ്മിക്കാൻ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല'- മമത തിരിച്ചടിച്ചു.

'പ്രതിമ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്കാരവും ചരിത്രവും തിരിച്ചു തരുമോ?. മോദിക്ക് എന്റെ ശക്തി അറിയില്ല. ആയിരം ആർ.എസ്.എസുകാരും മോദിയും ചേർന്നാലും എന്നെ നേരിടാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടത്താൻ ബി.ജെ.പി ശ്രമിക്കുന്നു.

ഇങ്ങനെ കള്ളം പറയാൻ മോദിക്ക് നാണമില്ലേ? കള്ളൻ. പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കിൽ നിങ്ങളെ ജയിലിൽ അടയ്ക്കാൻ ഞങ്ങൾക്കറിയാം- മമത ആഞ്ഞടിച്ചു.

പരസ്യപ്രചാരണം ഇന്നലെ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത രൂക്ഷമായി വിമർശിച്ചു. ''മോദിയുടെ റാലി കഴിഞ്ഞാൽ പ്രചാരണം അവസാനിപ്പിച്ചോളണമെന്നാണ് കമ്മിഷന്റെ ശാസനം. കമ്മിഷനും മോദിയും 'ഭായ് - ഭായ്' ആണ് ''- മമത ആരോപിച്ചു.

പ്രതിമ തകർത്തത് എ.ബി.വി.പി പ്രവർത്തകരാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ബംഗാൾ ജനതയുടെ വൈകാരികപ്രശ്നം കൂടിയായ പ്രതിമ തകർക്കൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം.