ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ വലിയ വാർത്തയായിരുന്നു. വ്യാജചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചായിരുന്നു നേതാക്കൾക്കെതിരെ പ്രചാരണം. ഇപ്പോൾ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സാഹേബ് കോൺഗ്രസുകാരനായി, ഭക്തന്മാർക്ക് ഇനി എന്താണ് പറയാനുള്ളത് എന്ന ക്യാപ്‌ഷനോടെയാണ് ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. ഒരു ഗുജറാത്തി വാട്‌സ്‌ആപ് ഗ്രൂപ്പിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീടത് ഫേസ്ബുക്കിലും എത്തുകയായിരുന്നു. എന്നാൽ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് ആൾട്ട് ന്യൂസ്. ആ ഫോട്ടോ അന്വേഷണത്തിനൊടുവിൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് കണ്ടെത്തുകയായിരുന്നു.
യഥാർത്ഥ ചിത്രത്തിൽ അത് നരേന്ദ്രമോദിയായിരുന്നില്ല. ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് ദി ക്വിന്റ് ആണെന്നും കന്നഡ സൂപ്പർസ്റ്റാർ ഡോ.രാജ്‌കുമാറിന് ആദരമർപ്പിച്ച് പുറത്തുവിട്ട ലേഖനത്തിലാണ് അദ്ദേഹവും ഇന്ദിരാഗാന്ധിയും ഒപ്പം നിൽക്കുന്ന ചിത്രമുള്ളതെന്നും കണ്ടെത്തി. പിന്നീട് ഫോട്ടോഷോപ്പിലൂടെ മോദിയുടെ ചിത്രം കൂട്ടിച്ചേർത്തതാണെന്നും ആൾട്ട് ന്യൂസ് തെളിവ് സഹിതം വ്യക്തമാക്കുന്നു.