ലണ്ടൻ : ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതലസ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. ഈ ചരിത്രമുഹൂർത്തം അവിസ്മരണീയമാക്കാൻ മേയ് 17ന് വ്യാപാരത്തിനായി സ്റ്റോക്ക് എക്സ്‌ചേഞ്ച് തുറക്കാൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച് അധികൃതർ ക്ഷണിച്ചു. വിപണിതുറക്കൽച്ചടങ്ങിൽ പങ്കുകൊള്ളാൻ ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിനെയും ക്ഷണിച്ചിട്ടുണ്ട്.
ഇത്തരമൊരു ചടങ്ങിനായി ഇൻഡ്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ജ് ക്ഷണിക്കുന്നത് ഇതാദ്യമാണ്. മുമ്പ് ദേശീയപാത അതോറിറ്റിയും എൻ.റ്റി.പി.സി.യും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരിയേയും പീയൂഷ് ഗോയലിനേയും ഇത്തരത്തിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ഇതു കിഫ്ബിക്കു മാത്രമല്ല സംസ്ഥാനത്തിനുതന്നെ നാഴികക്കല്ലാകുന്ന ഒരു ചടങ്ങാവുകയാണ്. ആഗോളനിക്ഷേപകസമൂഹവുമായും ധനവിപണിയുമായും കൂടുതൽ സജീവമായി ഇടപെടാൻ കേരളം സന്നദ്ധമാണ് എന്നതിന്റെ പ്രതീകാത്മകവിളംബരം കൂടിയായതിനാൽ ഇന്നത്തെ വിപണിതുറക്കൽ സംസ്ഥാനത്തെസംബന്ധിച്ച് അതീവപ്രധാനമാണ്.
ഓഹരി വിൽപ്പനയ്ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികൾക്കു വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള വേദിയാണു ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ജ്. ലോകമെമ്പാടുമുള്ള വിവിധ ഭൂമേഖലകളുമായി നമുക്കുണ്ടായിരുന്ന ചരിത്രപരമായ ബന്ധം വീണ്ടും ചൈതന്യവത്താക്കാനും കേരളവികസനത്തിന്റെ അടുത്ത അദ്ധ്യായത്തിനു രൂപം നല്കുന്നതിൽ അവരെ പങ്കാളികളാക്കാനുമുള്ള കേരളത്തിന്റെ ലക്ഷ്യം നേടാൻ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതൊരുക്കുന്നത്.
സംസ്ഥാനത്തിനു വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ടുപരിപാലനത്തിലെയും ലോകോത്തരസമ്പ്രദയങ്ങൾ പകർത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുന്ന തരം പരിഷ്‌ക്കാരങ്ങളുടെ മുന്നണിയിൽ പ്രതിഷ്ഠിക്കപ്പെടാനുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ വിളംബരംകൂടിയാണിത്.
കിഫ്ബിയും സംസ്ഥാനസർക്കാരും ഒരുകൊല്ലമായി നടത്തുന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ജിലെ ഈ വിപണിതുറക്കൽ ചടങ്ങ്. രാജ്യാന്തരനിക്ഷേപകർക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയായാണ് ഈ ചരിത്രസംഭവം അരങ്ങേറുന്നത്. നിക്ഷേപകരുടെ വിപുലമായ ശ്രേണിയിൽനിന്ന് കിഫ്ബിയുടെ ഓഹരിക്കു ലഭിച്ച സബ്സ്‌ക്രിപ്ഷൻ കിഫ്ബി മാതൃകയ്ക്ക് ആഗോള നിക്ഷേപകസമൂഹത്തിൽ ഉണ്ടായിട്ടുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാണ്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന വളർച്ചാലക്ഷ്യം നേടാനുള്ള പാതയിൽ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കരുത്താകും.
ഓഹരി വാങ്ങുന്നവർക്കു റിട്ടേൺ സുസ്ഥിരമായി ഉറപ്പാക്കുന്ന യീൽഡ് കർവ് വിദേശവിപണിയിൽ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇതു രാജ്യത്തെ കീഴ്ത്തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും. മൂലധനം വാങ്ങി അടിസ്ഥാനസൗകര്യആസ്തിവികസനത്തിൽ നിക്ഷേപിച്ചു നിയന്ത്രിതമായി നേട്ടമുണ്ടാക്കുന്ന തരത്തിൽ കിഫ്ബിയിലൂടെ സംസ്ഥാനസർക്കാർ മുന്നോട്ടുവച്ച ധനശേഖരണമാതൃകയ്ക്കു രാജ്യാന്തരനിക്ഷേപകർക്കിടയിലുള്ള സ്വീകാര്യത ഈ ഓഹരിവില്പന വ്യക്തമാക്കിയിരിക്കുകയാണ്. ഉയർന്നുവരുന്ന വിപണികളിലെല്ലാം പകർത്താവുന്ന പ്രായോഗികമാതൃക എന്ന അംഗീകാരവും ഇതിനു കൈവന്നിരിക്കുന്നു.