ന്യൂഡൽഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനു പിന്നാലെ ഗോഡ്സെ അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി ആനന്ത്കുമാർ ഹെഗ്ഡെയും ബി.ജെ.പി എം.പി നളിൻ കുമാർ കട്ടീലും രംഗത്തെത്തി. ഗോഡ്സെ പരാമർശത്തിൽ ഗോഡ്സെ മാപ്പ് പറയേണ്ട കാര്യമില്ല. ഇപ്പോൾ ഗോഡ്സെ ചർച്ചയാകുന്നത് സന്തോഷമെന്നും ഹെഗ്ഡെ പറഞ്ഞു. ഗോഡ്സെ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗോഡ്സെ ഒരാളെ മാത്രമാണ് കൊന്നത്. മുംബയ് ഭീകരാക്രമണത്തിലെ മുഖ്യ പ്രതി കസബ് 72 പേരെ കൊന്നു. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി 17,000 പേരെ കൊന്നു. ആരാണ് ഇതിൽ ഏറ്റവും ക്രൂരൻ? അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പറഞ്ഞതിൽ പരസ്യമായി പ്രഗ്യാ സിംഗ് ഠാക്കൂർ മാപ്പ് പറഞ്ഞിരുന്നു.
'ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആരെയും വേദനിപ്പിക്കാനോ വികാരം വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല അത്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഗാന്ധിജി രാജ്യത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി പ്രഗ്യാ സിംഗ് പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്‌താവനയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രജ്ഞ വിവാദ പരാമർശം നടത്തിയത്. 'നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം. അവർക്ക് തക്ക മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും'-അവർ പറഞ്ഞു.