crime

ഷിക്കാഗോ: ഗർഭിണിയായ 19 വയസുകാരിയെ കൊന്ന് വയർ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്തു. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാർലെൻ ഒക്കോവ ലോപ്പസ് ആണ് ഈ രീതിയിൽ കൊല ചെയ്യപ്പെട്ടത്. മരിക്കുമ്പോൾ മാർലെൻ ഒൻപത് മാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ നാല് മാസമായി കാണാതായിരുന്ന മാർലനെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് പൊലീസ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മാർലെന്റെ കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും കുഞ്ഞിനെ രക്ഷിക്കുക എന്നത് ശ്രമകരമാണെന്നുമാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് മാർലനെ കൊന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്കിൽ അവിവാഹിതകളായ അമ്മമാർക്ക് വേണ്ടിയുളള ഒരു ഗ്രൂപ്പിൽ അംഗമായിരുന്നു മാർലെൻ. ആഴ്ച്ചകൾക്ക് മുൻപ് ഈ ഗ്രൂപ്പ് വഴി ഒരാൾ മാർലെനുമായി പരിചയത്തിലായി. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റ് സൗജന്യമായി തരാം എന്നുളള ഇയാളുടെ പ്രലോഭനത്തിൽ നിർദ്ധനയായ മാർലെൻ വീഴുകയായിരുന്നു.

തുടർന്ന് ഇയാളുടെ നിർദ്ദേശം അനുസരിച്ച് മാർലെൻ ഇയാളുടെ അപ്പാർട്ട്‌മെന്റിൽ പോയപ്പോഴാണ് കൊല ചെയ്യപ്പെടുന്നത്. കൊലപാതകിയുടെ വീടിനോട് ചേർന്നുളള ചവറുപെട്ടിയിൽ നിന്നുമാണ് മാർലെന്റെ മൃതദേഹം കണ്ടെടുക്കുന്നത്. അതേസമയം ഒരു സ്ത്രീയാണ് മാർലെനെ അപ്പാർട്ട്‌മെന്റിലേക്ക് ക്ഷണിച്ച് വരുത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.