ന്യൂഡൽഹി: 2008ലെ മലേഗാവ് സ്ഫോടന കേസിലെ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കൽ ഹാജരാകണമെന്ന് മുംബയിലെ പ്രത്യേക എൻ.ഐ.എ കോടതി. കേസിലെ പ്രതിയായ, ബി.ജെ.പിയുടെ ഭോപ്പാൽ ലോക്സഭാ സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴു പ്രതികൾക്കും ഉത്തരവ് ബാധകമാണ്. കേസിലെ മറ്റൊരു പ്രതിയായ ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതും കോടതിയിലെത്തിയിരുന്നില്ല. തിങ്കളാഴ്ചയാണ് പ്രത്യേക എൻ.ഐ.എ കോടതി കേസ് വീണ്ടും പരിഗണിക്കുക.
റിട്ടയേഡ് മേജർ രമേഷ് ഉപാദ്യായ, അജയ് രധികാർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എല്ലാവരും നിലവിൽ ജാമ്യത്തിലാണ്. മഹാരാഷ്ട്രയിലെ മലേഗാവിൽ 2008 സെപ്തംബർ 29നായിരുന്നു ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മലേഗാവിലെ മുസ്ലിം പള്ളിക്ക് സമീപം മോട്ടോർ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.