ksfe

ലണ്ടൻ : കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫിൻസ്‌ബെറി സ്‌കൊയറിലെ മോണ്ട് കാം റോയൽ ലണ്ടൻ ഹോട്ടലിൽ വച്ചായിരുന്നു ഉദ്ഘാടനം. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ സേവനം പൂർണ്ണമായും ഓൺലൈനായിട്ടാണ് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'പ്രവാസി ചിട്ടി വഴി സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സർവതല സ്പർശിയായ വികസനം നടപ്പിലാക്കാനാണ് കേരളം പദ്ധതിയിട്ടിരിക്കുന്നത്. മാലിന്യമില്ലാത്ത നദി, വിഷമില്ലാത്ത പച്ചക്കറികൾ ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യം. നെതർലാന്റിൽ തന്നെ വളരെ മാലിന്യങ്ങൾ നിറഞ്ഞ വെള്ളമായിരുന്നു മുൻപ് നദികളിൽ ഉണ്ടായിരുന്നത്. അതെല്ലാം മാറി, ഇപ്പോൾ രാജ്ഞി തന്നെ അവിടത്തെ നദിയിൽ കുളിച്ചു, ശുദ്ധമായ വെള്ളമാണുള്ളതെന്ന് കാട്ടിക്കൊടുക്കുന്നു. നമുക്കും ഇത് നേടാനാകും. അതിനുള്ള തുക കണ്ടെത്താനും മാർഗങ്ങൾ കണ്ടു വച്ചിട്ടുണ്ട്. നദി സംരക്ഷണം നാട്ടിൽ പലയിടത്തും ജനങ്ങൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.

പച്ചക്കറികൾ വിഷമയമല്ലാതാക്കാൻ ഒരു വലിയ പദ്ധതി ഗവ തുടങ്ങി വച്ചു അത് പൂർത്തിയാകുന്നതിനു മുൻപാണ് പ്രളയം എല്ലാം നശിപ്പിച്ചത്. അതുകൊണ്ട് നമ്മൾ കുറച്ചൊന്നു പിറകിലേക്ക് പോയി. എങ്കിലും നമ്മൾ ലക്ഷ്യ സ്ഥാനത്തേക്കടുക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു. ആദ്യം മലയാളത്തിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചടങ്ങിൽ ധനകാര്യ മന്ത്രി തോമസ് ഐസക്, കെ.എസ്.എഫ്.ഇ എം.ടി പുരുഷോത്തമൻ, കിഫ്ബി സി.ഇ.ഒ ഡോ എബ്രഹാം, കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ ഫിലിപോസ് തോമസ് എന്നിവർ സംസാരിച്ചു.