mv-

കണ്ണൂർ: റീപോളിംഗ് നടക്കുന്ന ബൂത്തുകളിൽ വോട്ടുചെയ്യാനെത്തുന്നവർ മുഖാവരണം മാറ്റണമെന്ന പ്രസ്താവന പിൻവലിക്കാതെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പാമ്പുരുത്തിയിൽ 50 പേരും പുതിയങ്ങാടിയിൽ 100 പേരും മുഖാവരണം ധരിച്ച് കള്ളവോട്ട് ചെയ്തതായി ജയരാജൻ ആവർത്തിച്ചു. മുഖപടം ധരിക്കാൻ വാശിപിടിക്കുന്നത് കള്ളവോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. താൻമുന്നോട്ടുവച്ചത് തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ആവശ്യമാണെന്നും ജയരാജൻ പറഞ്ഞു.

വോട്ടുചെയ്യാനെത്തുന്നവർ പർദ മാറ്റണമെന്ന എം.വി. ജയരാജന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാൽ നിഖാബ് ധരിച്ചെത്തുന്നതില്‍ തെറ്റില്ലെന്നും പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാൽ മുഖം കാണിച്ചാൽ മതിയെന്നും പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിവാദം മയപ്പെടുത്തി. അതേസമയം കാസർകോട് മണ്ഡലത്തിൽ നിഖാബ് ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക വനിത ഉദ്യോഗസ്ഥയെ നിയോഗിച്ചെന്ന് ജില്ലാ കലക്ടർ ഡി.സജിത് ബാബു പറഞ്ഞു.

വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം പതിയുന്ന തരത്തിൽ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്നുമാണ് എം.വി.ജയരാജന്റെ ആവശ്യം. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സിപിഎമ്മിന്റെ കള്ളവോട്ടു കണ്ടുപിടിച്ചതിന്റെ ജാള്യത മറച്ചുവയ്ക്കാൻ ഒരു സമൂഹത്തെ മുഴുവൻ സി.പി.എം അധിക്ഷേപിക്കുന്നെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും പ്രസ്താവന പിൻവലിച്ച് ജയരാജൻ മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.