കേദാർനാഥ്: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ ക്ഷേത്ര ദർശനവും 15 മണിക്കൂർ നീണ്ട ധ്യാനവും പൂർത്തിയാക്കി. തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പൽസമൃദ്ധിയുണ്ടാകട്ടെയെന്നാണ് പ്രാർത്ഥിച്ചതെന്നും ധ്യാനത്തിന് ശേഷം മോദി പറഞ്ഞു. കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തെ തീർത്ഥാടനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. കേദാർനാഥ് ദർശനത്തിന് ശേഷം രണ്ട് കിലോമീറ്ററോളം നടന്നാണ് അദ്ദേഹം ധ്യാനത്തിനായി രുദ്ര ഗുഹയിലെത്തിയത്. അദ്യം അറിയിച്ചിരുന്നത് കേദാർനാഥിൽ ഒരു മണിക്കൂർ ധ്യാനം എന്നായിരുന്നു. പിന്നീട് തീരുമാനം മാറ്റി 15 മണിക്കൂർ ധ്യാനത്തിനായി സമയം ചെലവഴിക്കുകയായിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് രുദ്ര ഗുഹ നിർമ്മിച്ചത്. പൂർണ്ണമായും വെട്ടുകല്ലുകൾ കൊണ്ടാണ് ഈ ഗുഹ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ കേദാർനാഥ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ഈ ഗുഹ നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ഗുഹയിൽ പ്രാതൽ, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം ലഭ്യമാണ്. അതേസമയം ധ്യാനത്തിനെത്തുന്ന വ്യക്തിയുടെ താൽപര്യപ്രകാരം ഭക്ഷണക്രമം തീരുമാനിക്കാം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇവിടെ കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് മോദി എത്തിയത്. ഇനി അദ്ദേഹം ബദ്‌രീനാഥിലേക്ക് പോകും. അതിനുശേഷം ഉച്ചയോടെ തിരിച്ച് ഡൽഹിയിലേക്ക് മടങ്ങും.
പെരുമാറ്റചട്ടം നിലനിൽക്കെ,ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്ക് യാത്രാനുമതി നൽകിയത്. അതേസമയം തീർത്ഥാടനത്തിന്‌റെ തിരക്കിലും ഏഴാംഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലേക്ക് പോകാൻ അദ്ദേഹം ജനങ്ങളോട് ട്വിറ്റിലൂടെ അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്.