തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ധ്യാന'ത്തെ കളിയാക്കി സ്വാമി സന്ദീപാനന്ദഗിരി. ഭഗവത് ഗീതാ ഗ്രന്ഥത്തിലെ കർമ്മ യോഗ സൂക്തം ഹാസ്യാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മോദിക്കെതിരെ 'ആത്മീയ' ട്രോൾ തൊടുത്തത്. “കർമ്മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ “ എന്ന ശ്ലോകമാണ് സന്ദീപാനന്ദഗിരി താൻ തന്റെ ഫേസ്ബുക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ അർത്ഥവും അദ്ദേഹം ശ്ലോകത്തോടൊപ്പം കൊടുത്തിട്ടുണ്ട്.

‘ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ )എന്നറിയപ്പെടുന്നു’ എന്നതാണ് ശ്ലോകത്തിന്റെ മലയാള അർത്ഥം. ചുരുക്കത്തിൽ സ്വന്തം തൊഴിൽ ചെയ്യാതെ ധ്യാനനിരതനാവുന്ന വിഡ്ഢിയാണ് പ്രധാനമന്ത്രി എന്നാണു സ്വാമി പറഞ്ഞുവെയ്ക്കുന്നത്.

ഏതായാലും സാധീപാനന്ദഗിരിയുടെ ട്രോളിനെ ഏറ്റടുത്തുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ വന്നിരിക്കുന്നത്. 'ആ ഗുഹ ഒരു വലിയ പാറ വന്നു വീണു അടഞ്ഞു പോകണം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. '8 ക്യാമറാമാനും... 4പാചകക്കാരും..2പരിചാരകരും...പേര് ഏകാന്ത ധ്യാനം...നമ്മളിതിനു ടൂർ എന്ന് പറയും...മോദിജിക്കിതു ഏകാന്ത ധ്യാനം' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. എന്നാൽ ട്രോളിനെ വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.