തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും നടത്തിയ എക്സിറ്റ് പോളുകളെല്ലാം തെറ്റാണെന്ന് ശശി തരൂർ. ഇന്ത്യയിലെ വോട്ടർമാർ സാധാരണ ആർക്കാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് വെളിപ്പെടുത്താറില്ലെന്നും ശശി തരൂർ പറഞ്ഞു. മിക്ക മാദ്ധ്യമ സ്ഥാപനങ്ങളും എൻ.ഡി.എ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോളിൽ പ്രവചിച്ചിരുന്നത്. അതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
മാത്രമല്ല വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ നടന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് എക്സിറ്റ് പോൾ തെറ്റാണെന്ന് വാദിച്ചത്. ട്വിറ്ററിലൂടെയാണ് തരൂർ ഇതിനെതിരെ രംഗത്ത് വന്നത്. "എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു.
ബി.ജെ.പി കേവ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡെ അടക്കമുള്ള മാദ്ധ്യമ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത്. എൻ.ഡി.എക്ക് 365 സീറ്റ് വരെ കിട്ടിയേക്കാമെന്നും പ്രവചിക്കുന്നു. ടൈെസ് നൗ സർവേ പ്രകാരം എൻ.ഡി.എ 306 സീറ്റുകൾ നേടും. യു.പി.എയ്ക്ക് 132 സീറ്റ് ലഭിക്കും. 104 സീറ്റുകൾ മറ്റുള്ളവർ നേടും.റിപ്പബ്ലിക് - സീ വോട്ടർ സർവേ 287 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിക്കുന്നത്. യു.പി.എയ്ക്ക് 128 സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് 127 സീറ്റുകളും ലഭിക്കും. എ.ബി.പി സർവേ എൻ.ഡി.എയ്ക്ക് 298 സീറ്റും ന്യൂസ് എക്സ് 298 സീറ്റും പ്രവചിക്കുന്നു.
I believe the exit polls are all wrong. In Australia last weekend, 56 different exit polls proved wrong. In India many people don’t tell pollsters the truth fearing they might be from the Government. Will wait till 23rd for the real results.
— Shashi Tharoor (@ShashiTharoor) May 19, 2019