kummanam-rajashekharan

തിരുവനന്തപുരം: ബി.ജെ.പി വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബി.ജെ.പിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എക്‌സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാദ്ധ്യത പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബി.ജെ.പിക്ക് വിജയസാദ്ധ്യത" ഉണ്ടെന്നും കുമ്മനം പറഞ്ഞു.

ക്രോസ് വോട്ട് നടന്നിട്ടുണ്ടോയെന്നും ഇപ്പോൾ പറയാൻ ആകില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ സാദ്ധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ മൂന്നുമുന്നണികളും തമ്മിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിനായി കോൺഗ്രസിന്റെ ശശി തരൂരും മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന്റെ സി.ദിവാകരനും കളത്തിലിറങ്ങിയെങ്കിലും വിജയം കുമ്മനത്തിന് ഒപ്പം നിന്നേക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം പറയുന്നത്. കുമ്മനം രാജശേഖരൻ 37 ശതമാനം വോട്ടുകൾ നേടിയേക്കും. ശശി തരൂർ 34 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തും. സി.ദിവാകരൻ 26 ശതമാനം വോട്ടുകളെ നേടാൻ സാധിക്കൂവെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു.