madhupal

തിരുവനന്തപുരം: നടനും സംവിധായകനുമായ മധുപാലിനു നേരെ വീണ്ടും സൈബർ ആക്രമണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വീണ്ടും അസഭ്യ വർഷവും മരിച്ചുവെന്ന് നുണപ്രചാരണങ്ങളും നടക്കുന്നത്. 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്' എന്ന് മധുപാൽ മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിച്ചിരുന്നു. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു മധുപാലിന്റെ പ്രസംഗം. തുടർന്ന് മധുപാലിന് നേരെ ആദരാ‌ഞ്ജലികൾ അർപ്പിച്ച് കൊണ്ടും അസഭ്യം പറഞ്ഞും സെെബ‌ർ ആക്രമണങ്ങൾ നടന്നിരുന്നു.

"ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം"-എന്നായിരുന്നു മധുപാലിന്റെ വാക്കുകൾ.

ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായി ഒരുപറ്റം ആളുകൾ പ്രചരിപ്പിച്ചു. താൻ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉൾക്കൊള്ളുന്നുവെന്ന് ഏപ്രിൽ മാസം 21ന് മധുപാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.