ss

തിരുവനന്തപുരം : റംസാൻ മാസത്തിന്റെ പുണ്യവുമായി രണ്ട് നിർദ്ധന കുടുംബങ്ങൾക്ക് സ്നേഹവീടൊരുക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വട്ടിയൂർക്കാവ്, ഇലിപ്പോട് വലിയവിളാകത്ത്‌മേലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തിൽ പാണയം ധൂളിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിനുമാണ് റംസാനിലെ പുണ്യം പകർന്ന് എം.എ. യൂസഫലി വീട് നൽകിയത്. ഇരുവർക്കും എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ കൈമാറി.

ഭർത്താവ് മരണപ്പെട്ടെങ്കിലും മാനസികരോഗമുള്ള മകനെയും കുടുംബത്തെയും സംരക്ഷിച്ച് കഴിയുന്ന തന്റെ നിസഹായാവസ്ഥ കത്ത് മുഖേന എം.എ. യൂസഫലിയെ ബീമാക്കണ്ണ് അറിയിച്ചിരുന്നു. തുടർന്നാണ് ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 12 ലക്ഷംരൂപ ചെലവിൽ എം.എ. യൂസഫലി വീട് നിർമ്മിച്ച് നൽകിയത്. ബീമാക്കണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചത് .

സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിന്റെയും മക്കളുടെയും ദുരവസ്ഥ എം.എ. യൂസഫലി അറിഞ്ഞത്. റോഡരികിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയിൽ 17 വയസായ മകളോടും 15 വയസായ മകനോടുമൊപ്പം താമസിച്ചുവന്ന സിന്ധുവിന് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ തികച്ചും അരക്ഷിതാവസ്ഥയിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ. യൂസഫലി 15.5 ലക്ഷം രൂപ മുടക്കി അഞ്ച് സെന്റ് സ്ഥലവും കെട്ടുറപ്പുള്ള ഒരു വീടും ഈ കുടുംബത്തിനായി വാങ്ങി നൽകി.