kummanam

കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്ന് എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും ഒരുപോലെ പറഞ്ഞ മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയസാദ്ധ്യത എന്ന എക്സിറ്റ് പോൾ ഫലങ്ങളെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള തള്ളിയിരുന്നു. എന്നാൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൊല്ലം ജില്ലയിലെ പ്രസിദ്ധമായ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെത്തി അദ്ദേഹം ദർശനം നടത്തി. ഉദ്ദിഷ്ട കാര്യ സാദ്ധ്യത്തിനായി ഇവിടുത്തെ പ്രസിദ്ധമായ മണികെട്ട് ചടങ്ങും അദ്ദേഹം നിർവഹിച്ചു. ക്ഷേത്രത്തിന് തെക്കുവശത്തള്ള പേരാലിൽ ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം വച്ച് മണികെട്ടണമെന്നാണ് വിശ്വാസം. തുലാഭാരം ചടങ്ങും അദ്ദേഹം നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ അദ്ദേഹം കുറിക്കുകയും ചെയ്തു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്‌ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ‌ ഈ തീരദേശത്തു എത്തുന്നത്. കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്ന കേരള സർക്കാർ സ്ഥാപനം തദ്ദേശ വാസികളായ 800 ഇൽ പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവൻ ഏറ്റെടുത്തിട്ട് 13 വർഷം കഴിഞ്ഞു. ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല.

കരിമണൽ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആർത്തിരമ്പുന്ന തിരമാലകൾ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങൾ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കൽഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എം ആർ എൽ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലായ സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.